ഇണയുടെ കൈത്താങ്ങ് ഇല്ലാത്തവർക്ക് ഒരുകൈ സഹായം!
ഇണയുടെ കൈത്താങ്ങ് ഇല്ലാത്തവർക്ക് ഒരുകൈ സഹായം!
ഇണയുടെ കൈത്താങ്ങില്ലാതെ കുടുംബഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടിവരുക. ഇത്ര ശ്രമകരമായ മറ്റൊരു ഉത്തരവാദിത്വം ഇല്ലെന്നു പറയാം. വീട്ടുകാര്യം, കുട്ടികളുടെ കാര്യങ്ങൾ, എല്ലാം ഒറ്റയ്ക്ക് ചെയ്യണം. എവിടെയും കണ്ണെത്തണം. ഇതിനിടെ കുടുംബം പുലർത്താൻ ജോലിക്കും പോകണം. എല്ലാംകൂടി നിന്നുതിരിയാൻ സമയമില്ലാത്ത അവസ്ഥ! അപ്പോഴായിരിക്കും കുട്ടികളിലൊരാൾക്ക് അസുഖം വരുന്നത്. ഉടനെ കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലേക്ക്! ഇനി, കുട്ടികളെയുംകൊണ്ട് ഒരു യാത്രയ്ക്കോ സിനിമയ്ക്കോ പോകണമെങ്കിലോ? അതിനുള്ള ഏർപ്പാടുകളും തനിച്ചുതന്നെ ചെയ്യണം. ശ്വാസംവിടാതെയുള്ള ഈ ഓട്ടത്തിനിടെ സ്വന്തം കാര്യം നോക്കാൻ അൽപ്പം സമയം കിട്ടിയാലായി.
അച്ഛന്റെയും അമ്മയുടെയും റോൾ ഒറ്റയ്ക്ക് വഹിക്കുന്ന ഒട്ടേറെപ്പേരുണ്ട് ഇന്നു സമൂഹത്തിൽ. ഇവരുടെ നെടുവീർപ്പുകൾ ആരും അറിയാതെ പോകുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. “എനിക്ക് ഈ അവസ്ഥ വന്നപ്പോഴാണ് അതിന്റെ വെല്ലുവിളി ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞത്” എന്ന് ഒരു അമ്മ പറയുന്നു. ഇങ്ങനെയുള്ളവരോട് നാം പരിഗണന കാണിക്കേണ്ടത് എന്തുകൊണ്ട്? എങ്ങനെ നമുക്ക് അതു ചെയ്യാം?
പരിഗണന കാണിക്കേണ്ടതിന്റെ കാരണങ്ങൾ
ഇവരിൽ പലർക്കും പിന്തുണ ആവശ്യമാണ്. രണ്ടുമക്കളുള്ള 41-കാരിയായ ഒരു വിധവ പറയുന്നു: “എന്തു ചെയ്യണമെന്ന് അറിയാൻ വയ്യാത്ത അവസ്ഥയിലായിപ്പോകും ചിലപ്പോൾ ഞാൻ. പലപ്പോഴും, ഉത്തരവാദിത്വങ്ങളുടെ ചുമട് തനിയെ എടുക്കാനാവില്ലെന്ന് തോന്നും.” “ആരെങ്കിലും ഞങ്ങളെയൊന്ന് ആശ്വസിപ്പിക്കാനുണ്ടായിരുന്നെങ്കിൽ. . . ” മറ്റൊരമ്മ വിലപിക്കുന്നു. ഇവർ ജീവിതത്തുരുത്തിൽ ഒറ്റപ്പെട്ടുപോയത് പല കാരണങ്ങൾകൊണ്ടാകാം. നിനച്ചിരിക്കാതെ വന്നുകയറിയ വൈധവ്യമാകാം ഒരു കാരണം. ഇണ ഉപേക്ഷിച്ചുപോയതാകാം മറ്റു ചിലരെ ഒറ്റപ്പെടലിന്റെ വേദനയിലേക്ക് തള്ളിവിട്ടത്.
അവരെ സഹായിക്കുന്നത് നമുക്കുതന്നെ സന്തോഷം നൽകും. ചിന്തിക്കുക: ഭാരിച്ച ഒരു ചുമട് എടുക്കാൻ പാടുപെടുകയാണ് ഒരാൾ. നിങ്ങൾ ഓടിച്ചെന്ന് അയാളെ സഹായിക്കുന്നു. അപ്പോൾ നിങ്ങൾക്കുണ്ടാകുന്ന വികാരം എന്തായിരിക്കും? തീർച്ചയായും നിങ്ങൾക്ക് ചാരിതാർഥ്യം തോന്നും! ഇണയുടെ പിന്തുണയില്ലാത്ത ഒരു മാതാവിന്/പിതാവിന് വഹിക്കാനുള്ളതും ഭാരിച്ച ഒരു ചുമടാണ്. അവർക്ക് സഹായഹസ്തം നീട്ടുമ്പോൾ നിങ്ങൾക്കും സന്തോഷവും ചാരിതാർഥ്യവും തോന്നും. “എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ” എന്ന് സങ്കീർത്തനം 41:1 പറയുന്നു.
അത് ദൈവത്തെ പ്രസാദിപ്പിക്കുന്നു. യാക്കോബ് 1:27 പറയുന്നു: ‘നമ്മുടെ ദൈവവും പിതാവുമായവന്റെ ദൃഷ്ടിയിൽ ശുദ്ധവും നിർമലവുമായ ആരാധനയോ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടങ്ങളിൽ സംരക്ഷിക്കുന്നത് ആകുന്നു.’ കുടുംബഭാരം ഒറ്റയ്ക്കു പേറുന്നവരെ സഹായിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. a എബ്രായർ 13:16 ഇങ്ങനെ പറയുന്നു: “നന്മ ചെയ്യാനും നിങ്ങൾക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളിലല്ലോ ദൈവം പ്രസാദിക്കുന്നത്.”
ഈ വസ്തുതകൾ മനസ്സിൽപ്പിടിച്ചുകൊണ്ട് അവരെ സഹായിക്കാൻ പ്രായോഗികമായി എന്തു ചെയ്യാനാകുമെന്ന് നമുക്കു നോക്കാം.
ആവശ്യം അറിഞ്ഞു സഹായിക്കുക
“ഞാൻ എന്തു സഹായമാണ് ചെയ്യേണ്ടത്?” എന്ന് അവരോടുതന്നെ ചോദിക്കുന്നതല്ലേ നല്ലത് എന്നു നാം ചിന്തിച്ചേക്കാം. പക്ഷേ അങ്ങനെ ചോദിച്ചതുകൊണ്ടുമാത്രം ആരും തങ്ങളുടെ ആവശ്യം തുറന്നു പറഞ്ഞെന്നുവരില്ല. ‘എളിയവരെ ആദരിക്കണമെന്ന്’ സങ്കീർത്തനം 41:1 പറഞ്ഞത് ശ്രദ്ധിക്കുക. ഇവിടെ ‘ആദരിക്കുക’ എന്നതിന്റെ എബ്രായ പദത്തിന് “നന്നായി ചിന്തിച്ച് വേണ്ടവിധത്തിൽ പെരുമാറുക” എന്ന അർഥമുണ്ടെന്ന് ഒരു പരാമർശ കൃതി പറയുന്നു.
അതുകൊണ്ട് ഒറ്റയ്ക്ക് മക്കളെ വളർത്തിക്കൊണ്ടുവരുന്ന മാതാവ്/പിതാവ് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയായിരിക്കാം എന്നു ചിന്തിക്കുക. അപ്പോൾ വേണ്ട സഹായം നൽകാൻ നിങ്ങൾക്കു കഴിയും. കാര്യങ്ങൾ പുറമേനിന്നു വീക്ഷിക്കാതെ അവരുടെ യഥാർഥ അവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുക. സ്വയം ചോദിക്കുക: ‘അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, എന്തു സഹായമായിരിക്കും ഞാൻ പ്രതീക്ഷിക്കുക?’ ‘ഞങ്ങളുടെ അവസ്ഥയിലുള്ള ഒരാൾക്കുമാത്രമേ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ പൂർണമായി മനസ്സിലാകൂ’ എന്ന് അവരിൽ പലരും പറഞ്ഞേക്കാം. അപ്പോഴും അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് അവരോട് പരിഗണന കാണിക്കാൻ നിങ്ങളെ സഹായിക്കും.
ദൈവം ഉത്തമമാതൃക
ഈ സാഹചര്യത്തിലുള്ളവരെ ഏറ്റവും നന്നായി മനസ്സിലാക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ളത് യഹോവതന്നെയാണ്. വിധവമാരോടും അനാഥരോടും യഹോവ കരുണ കാണിച്ചതിനെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണങ്ങൾ അതിനു തെളിവാണ്. ഈ എളിയവരോട് യഹോവ ഇടപെട്ടത് എങ്ങനെയാണെന്നു മനസ്സിലാക്കുന്നത് തക്കസമയത്ത് പ്രായോഗികമായ സഹായങ്ങൾ നൽകാൻ നമ്മെ പ്രാപ്തരാക്കും. സഹായിക്കാൻ കഴിയുന്ന നാലുവിധങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
നല്ല കേൾവിക്കാരായിരിക്കുക
പണ്ട് ഇസ്രായേല്യർക്കു നൽകിയ ന്യായപ്രമാണത്തിൽ താൻ എളിയവരുടെ ‘നിലവിളി കേൾക്കും’ എന്ന് യഹോവ ഉറപ്പുനൽകിയിരുന്നു. (പുറപ്പാടു 22:22, 23) ഇക്കാര്യത്തിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? “കുട്ടികൾ ഉറങ്ങിക്കഴിഞ്ഞാൽ ഞാൻ എന്റെ ലോകത്ത് തനിച്ചാകും. ആ ഒറ്റപ്പെടലിന്റെ വേദന പറഞ്ഞറിയിക്കാനാവില്ല. മനസ്സിൽ കയറിക്കൂടിയ വിഷാദം പിന്നെ അണപൊട്ടിയൊഴുകും,” ഒരമ്മ പരിതപിക്കുന്നു. അതെ, ഈ അവസ്ഥയിലുള്ള ഒരു സ്ത്രീക്ക്/പുരുഷന് മനസ്സു തുറക്കാൻ ആരെങ്കിലും കൂടിയേ തീരൂ. ഇങ്ങനെയൊരു വ്യക്തിയുടെ ഹൃദയത്തിൽനിന്ന് ഉരുകിയിറങ്ങുന്ന സങ്കടങ്ങൾ കേൾക്കാൻ നിങ്ങൾ മനസ്സു കാണിക്കുമോ? അതു ചെയ്യാൻ നിങ്ങൾക്കായാൽ ജീവിതഭാരം ഒറ്റയ്ക്കു പേറുന്ന ആ അമ്മയ്ക്ക്/അച്ഛന് അത് എത്ര വലിയ ആശ്വാസമായിരിക്കും! പക്ഷേ എതിർലിംഗത്തിൽപ്പെട്ട ഒരാൾക്കാണ് സഹായം നൽകുന്നതെങ്കിൽ ഔചിത്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ആത്മധൈര്യം പകരുക
ആരാധനാവേളകളിൽ ആലപിക്കാനായി യഹോവയാം ദൈവം ഇസ്രായേല്യർക്ക് ദിവ്യനിശ്വസ്തമായ ഒട്ടേറെ സങ്കീർത്തനങ്ങൾ നൽകി. അനാഥർക്കു “പിതാവും” വിധവമാരുടെ “ന്യായപാലകനും” ആയി യഹോവയെ വർണിച്ചിരുന്ന ആ കീർത്തനങ്ങൾ അവർക്കിടയിലെ ആലംബഹീനർക്ക് എത്ര ആശ്വാസം പകർന്നിരിക്കണം! (സങ്കീർത്തനം 68:5; 146:9) അങ്ങനെയുള്ളവർക്ക് ആത്മബലം പകരാൻ നമുക്കുമാകും. അനുഭവസമ്പന്നനായ ഒരു പിതാവിൽനിന്ന് ലഭിച്ച പ്രോത്സാഹനവാക്കുകൾ 20 വർഷത്തിനുശേഷവും നന്ദിയോടെ ഓർക്കുന്നു രണ്ടുമക്കളുടെ അമ്മയായ രൂത്ത്. “ഒറ്റയ്ക്കാണെങ്കിലും എത്ര നല്ല രീതിയിലാണ് രൂത്ത് മക്കളെ വളർത്തുന്നത്! നിങ്ങളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ!” എന്ന് അദ്ദേഹം പറഞ്ഞു. “മുന്നോട്ടുപോകാൻ ആ വാക്കുകൾ എനിക്കു കരുത്തേകി,” രൂത്ത്. ഇങ്ങനെയുള്ളവരെ നിറഞ്ഞ മനസ്സോടെ ഒന്ന് അഭിനന്ദിക്കാൻ നിങ്ങൾക്കാകുമോ? “സാന്ത്വനമരുളുന്ന നാവ് ജീവവൃക്ഷമാകുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 15:4, വിശുദ്ധ സത്യവേദപുസ്തകം, മോഡേൺ മലയാളം വേർഷൻ) ആശ്വാസദായകമായ വാക്കുകൾ നമ്മൾ വിചാരിക്കുന്നതിനെക്കാൾ ഫലംചെയ്യും. അതെ, ഒരു ഔഷധംപോലെയാണത്.
ആവശ്യമെങ്കിൽ ഭൗതിക സഹായം നൽകുക
വിധവമാർക്കും അനാഥർക്കും ആഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ മാന്യമായൊരു ക്രമീകരണം യഹോവ ന്യായപ്രമാണത്തിൽ ഏർപ്പെടുത്തിയിരുന്നു. അങ്ങനെ ഈ എളിയവർക്ക് തൃപ്തിയാംവണ്ണം ഭക്ഷിക്കാൻ വേണ്ടതെല്ലാം ലഭിച്ചു. (ആവർത്തനപുസ്തകം 24:19-21; 26:12, 13) ഇതുപോലുള്ള ഭൗതിക സഹായം നൽകാൻ നമുക്കും കഴിയും, ആ കുടുംബത്തിന്റെ അന്തസ്സ് മാനിച്ചുകൊണ്ടുതന്നെ. ഏതു വിധങ്ങളിൽ? ഒരുപക്ഷേ, എന്തെങ്കിലും ആഹാരസാധനമോ പലചരക്കോ അവർക്ക് കൊണ്ടുവന്നു കൊടുക്കാനായേക്കും. അല്ലെങ്കിൽ നിങ്ങളുടെയോ കുട്ടികളുടെയോ വസ്ത്രങ്ങൾ അവർക്കു കൊടുക്കാം. പണപരമായ സഹായങ്ങളും നൽകാവുന്നതാണ്.
അവരെയും ഒപ്പം കൂട്ടുക
ഇസ്രായേല്യരുടെ വാർഷിക ഉത്സവങ്ങളിൽ വിധവമാരെയും അനാഥരെയും ഉൾപ്പെടുത്താൻ യഹോവ കൽപ്പിച്ചിരുന്നു. സഹാരാധകരുമായുള്ള ആ ഒത്തുചേരൽ അവർക്ക് സന്തോഷത്തിന്റെ വേളകളായിരുന്നു. “നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം” എന്ന് ദൈവം അവർക്ക് കൽപ്പന നൽകിയിരുന്നു. (ആവർത്തനപുസ്തകം 16:10-15) ‘അന്യോന്യം അതിഥിപ്രിയം കാണിക്കാൻ’ ഇന്ന് ക്രിസ്ത്യാനികളോട് ദൈവം ആവശ്യപ്പെടുന്നു; ഇത്തരം സഹവാസം അവർക്ക് സന്തോഷം നൽകുന്നു. (1 പത്രോസ് 4:9) അച്ഛനമ്മമാരിൽ ഒരാൾ മാത്രമുള്ള ഒരു കുടുംബത്തെ ഒരുനേരത്തെ ഭക്ഷണത്തിന് ക്ഷണിക്കാൻ നിങ്ങൾക്കാകുമോ? വിഭവസമൃദ്ധമായൊരു സദ്യ ഒരുക്കണമെന്നില്ല. മാർത്തയുടെ വീട്ടിൽ അതിഥിയായിരിക്കെ യേശു പറഞ്ഞത് ഓർക്കുന്നില്ലേ? “കുറച്ചേ വേണ്ടൂ. അല്ല, ഒന്നു മതി.”—ലൂക്കോസ് 10:42.
നിങ്ങളുടെ ദയാവായ്പുകൾ നന്ദിയോടെ സ്മരിക്കപ്പെടും
“ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക; അതേസമയം, ലഭിക്കുന്ന ഏതു സഹായവും വിലമതിക്കുക.” മൂന്നു മക്കളെ ഒറ്റയ്ക്ക് വളർത്തിക്കൊണ്ടുവന്ന കേത്ലിൻ എപ്പോഴും ഓർക്കുന്ന ഒരു ഉപദേശമാണത്. കേത്ലിനെപ്പോലെയുള്ള അമ്മമാരിൽ പലരും മക്കളെ വളർത്താനുള്ള ഉത്തരവാദിത്വം തങ്ങളുടേതുതന്നെയാണെന്ന് മനസ്സിലാക്കുന്നവരാണ്; അത് മറ്റുള്ളവർ ഏറ്റെടുക്കണമെന്ന് അവർ പ്രതീക്ഷിക്കുന്നില്ല. എങ്കിലും നിങ്ങൾ നൽകുന്ന എന്തു സഹായവും അവർ വിലമതിക്കും, തീർച്ച. നിങ്ങളുടെ ഈ ദയാപ്രവൃത്തികൾ അവർക്കും നിങ്ങൾക്കും ഒരുപോലെ സന്തോഷം പകരും. മാത്രമല്ല, നിങ്ങൾ ചെയ്ത നന്മയ്ക്ക് യഹോവയാം ദൈവം പ്രതിഫലം നൽകുകയും ചെയ്യും.—സദൃശവാക്യങ്ങൾ 19:17.
[അടിക്കുറിപ്പ്]
a “വിധവ,” “അനാഥൻ” എന്നീ പ്രയോഗങ്ങൾ ബൈബിളിൽ പലയിടത്തും കാണുന്നു. ഒറ്റയ്ക്കുള്ള മാതാവോ പിതാവോ ഉള്ള കുടുംബങ്ങൾ ബൈബിൾക്കാലങ്ങളിലും സാധാരണമായിരുന്നു എന്നാണ് ഇതു കാണിക്കുന്നത്.—യെശയ്യാവു 1:17.
[32-ാം പേജിലെ ചിത്രം]
അച്ഛനമ്മമാരിൽ ഒരാൾ മാത്രമുള്ള ഏതെങ്കിലും കുടുംബത്തെ അടുത്തെങ്ങാനും നിങ്ങൾ വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എത്രയുംവേഗം അങ്ങനെ ചെയ്യാനാകുമോ?