വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയുമോ?

നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയുമോ?

“ദൈവത്തെ ആർക്കും മനസ്സിലാക്കാനാവില്ല.” —അലക്‌സാൻഡ്രിയയിലെ ഫൈലോ, ഒന്നാം നൂറ്റാണ്ടിലെ തത്ത്വചിന്തകൻ.

“(ദൈവം) നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല.” —തർസൊസിലെ ശൗൽ, ഒന്നാം നൂറ്റാണ്ടിൽ ആതൻസിലെ തത്ത്വചിന്തകരെ അഭിമുഖീകരിച്ച് സംസാരിക്കുന്നു.

ഈ രണ്ട് പ്രസ്‌താവനകളിൽ ഏതാണ്‌ നിങ്ങളുടെ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നത്‌? അനേകർക്ക്, തർസൊസിലെ ശൗലിന്‍റെ (അപ്പൊസ്‌തലനായ പൗലോസ്‌ എന്നും അറിയപ്പെടുന്നു) വാക്കുകൾ ആശ്വാസം നൽകുകയും ആകർഷകമായി തോന്നുകയും ചെയ്യുന്നു. (പ്രവൃത്തികൾ 17:26, 27) ഇതിനോട്‌ സമാനമായ മറ്റ്‌ വാഗ്‌ദാനങ്ങളും ബൈബിളിൽ കാണാൻ കഴിയും. ഉദാഹരണത്തിന്‌, യേശുവിന്‍റെ പ്രാർഥനയിൽ തന്‍റെ അനുഗാമികൾക്ക് ദൈവത്തെ അറിയാനാകുമെന്നും അനുഗ്രഹം പ്രാപിക്കാനാകുമെന്നും ഉള്ള ഉറപ്പ് അടങ്ങിയിട്ടുണ്ട്.—യോഹന്നാൻ 17:3.

എന്നാൽ, ഫൈലോയെപ്പോലുള്ള തത്ത്വചിന്തകർക്ക് മറ്റൊരു കാഴ്‌ചപ്പാടാണ്‌ ഉണ്ടായിരുന്നത്‌. നമുക്ക് പൂർണമായി ദൈവത്തെ മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ട് ദൈവത്തെ ഒരിക്കലും അറിയാനാവില്ല എന്നതാണ്‌ അവരുടെ വാദം. എന്നാൽ, സത്യം എന്താണ്‌?

മനുഷ്യർക്ക് ദൈവത്തെക്കുറിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടേറിയ കാര്യങ്ങളുണ്ടെന്ന് ബൈബിൾ തുറന്നുസമ്മതിക്കുന്നു. ഉദാഹരണത്തിന്‌, സ്രഷ്ടാവിന്‍റെ ജീവദൈർഘ്യവും ബുദ്ധിയും ജ്ഞാനവും നമുക്ക് അളക്കാനോ നിർണയിക്കാനോ അവയുടെ ആഴം മനസ്സിലാക്കാനോ കഴിയില്ല. അവ മനുഷ്യന്‍റെ ഗ്രഹണപ്രാപ്‌തിക്ക് അതീതമാണ്‌. എന്നിരുന്നാലും, ദൈവത്തിന്‍റെ ആ സവിശേഷവശങ്ങൾ ദൈവത്തെക്കുറിച്ച് അറിയുന്നതിന്‌ ഒരു തടസ്സമല്ല. വാസ്‌തവത്തിൽ, അവയെക്കുറിച്ച് ധ്യാനിക്കുന്നത്‌ ‘ദൈവത്തോട്‌ അടുക്കാൻ’ സഹായിക്കുന്ന കാര്യങ്ങളാണ്‌. (യാക്കോബ്‌ 4:8) നമുക്ക് ഇപ്പോൾ ദൈവത്തെക്കുറിച്ച് ഗ്രഹിക്കാൻ കഴിയാത്ത അത്തരം ചില കാര്യങ്ങൾ കാണാം. തുടർന്ന്, ദൈവത്തെക്കുറിച്ച് യഥാർഥത്തിൽ ഗ്രഹിക്കാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചും.

ഗ്രഹിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ

സ്രഷ്ടാവിന്‍റെ നിത്യത: ദൈവം “അനാദിയായും ശാശ്വതമായും” സ്ഥിതിചെയ്യുന്നവനാണ്‌ എന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 90:2) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്തിന്‌ ആരംഭമോ അവസാനമോ ഇല്ല. മനുഷ്യരുടെ കാഴ്‌ചപ്പാടിൽ ദൈവത്തിന്‍റെ “വത്സരങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്‌.”—ഇയ്യോബ്‌ 36:26, ഓശാന ബൈബിൾ.

പ്രയോജനം: ദൈവത്തെക്കുറിച്ചുള്ള അറിവ്‌ സമ്പാദിക്കുന്നതിലൂടെ നിത്യജീവൻ ലഭിക്കുമെന്ന് ദൈവം വാഗ്‌ദാനം ചെയ്യുന്നു. (യോഹന്നാൻ 17:3) ദൈവം നിത്യമായി ജീവിക്കുന്ന ഒരു വ്യക്തിയല്ലെങ്കിൽ ആ വാഗ്‌ദാനം എങ്ങനെ വിശ്വസിക്കാനാകും? ‘നിത്യരാജാവിനു’ മാത്രമെ അങ്ങനെയൊരു വാഗ്‌ദാനം നിവർത്തിക്കാൻ കഴിയൂ.—1 തിമൊഥെയൊസ്‌ 1:17.

ദൈവത്തിന്‍റെ മനസ്സ്: ദൈവത്തിന്‍റെ “ബുദ്ധി അപ്രമേയമത്രേ” എന്ന് ബൈബിൾ പറയുന്നു. കാരണം, ദൈവത്തിന്‍റെ വിചാരങ്ങൾ നമ്മുടെ വിചാരങ്ങളിലും ഉയർന്നതാണ്‌. (യെശയ്യാവു 40:28; 55:9) ബൈബിൾ ഇങ്ങനെ ചോദിക്കുന്നു: “യഹോവയ്‌ക്ക് ആലോചന പറഞ്ഞുകൊടുക്കാൻമാത്രം അവന്‍റെ മനസ്സ് അറിഞ്ഞവൻ ആർ?”—1 കൊരിന്ത്യർ 2:16.

പ്രയോജനം: ദൈവത്തിന്‌ ഒരേ സമയം കോടിക്കണക്കിന്‌ ആളുകളുടെ പ്രാർഥന ശ്രദ്ധിക്കാൻ കഴിയും. (സങ്കീർത്തനം 65:2) എന്തിന്‌, ഒരു ചെറിയ കുരുവി നിലത്തു വീഴുന്നതുപോലും ദൈവം ശ്രദ്ധിക്കുന്നു. നിങ്ങളെ ശ്രദ്ധിക്കാനും പ്രാർഥനകൾ കേൾക്കാനും കഴിയാതവണ്ണം ദൈവത്തിന്‍റെ മനസ്സിന്‌ അമിതഭാരം തോന്നുമെന്ന് നിങ്ങൾ ചിന്തിക്കേണ്ടതുണ്ടോ? വേണ്ട. കാരണം, പരിമിതിയുള്ള ഒരു മനസ്സ് അല്ല ദൈവത്തിന്‍റേത്‌. മാത്രമല്ല, ‘കുരുവികളെക്കാളും വിലയേറിയവരാണ്‌’ നിങ്ങൾ.—മത്തായി 10:29, 31.

ദൈവത്തിന്‍റെ വഴികൾ: “ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ” മനുഷ്യർക്ക് കഴിവില്ല എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:11) അതുകൊണ്ട്, ദൈവത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല. ദൈവത്തിന്‍റ വഴികൾക്കു പിന്നിലുള്ള ജ്ഞാനം “ദുർഗ്രഹം” ആണ്‌. (റോമർ 11:33) എന്നിരുന്നാലും, തന്നെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് തന്‍റെ വഴികൾ വെളിപ്പെടുത്തിക്കൊടുക്കാൻ ദൈവം സന്നദ്ധനാണ്‌.—ആമോസ്‌ 3:7.

സ്രഷ്ടാവിന്‍റെ ജീവദൈർഘ്യവും ബുദ്ധിയും ജ്ഞാനവും നമുക്ക് അളക്കാനോ നിർണയിക്കാനോ അവയുടെ ആഴം മനസ്സിലാക്കാനോ കഴിയില്ല.

പ്രയോജനം: ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നെങ്കിൽ ദൈവത്തെയും ദൈവത്തിന്‍റെ വഴികളെയും കുറിച്ച് എന്നും പുതിയപുതിയ കാര്യങ്ങൾ നിങ്ങൾക്ക് പഠിക്കാനുണ്ടായിരിക്കും. അതിന്‍റെ അർഥം, നിത്യതയിലുടനീളം നമ്മുടെ സ്വർഗീയപിതാവിനോട്‌ കൂടുതൽക്കൂടുതൽ അടുത്തുകൊണ്ടേയിരിക്കാൻ കഴിയുമെന്നാണ്‌.

ഗ്രഹിക്കാൻ കഴിയുന്ന കാര്യങ്ങൾ

ദൈവത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ നമുക്ക് ഗ്രഹിക്കാൻ കഴിയില്ല എന്ന കാരണത്താൽ യാതൊന്നും അറിയാനാവില്ല എന്ന് അത്‌ അർഥമാക്കുന്നില്ല. ദൈവത്തെക്കുറിച്ച് കൂടുതൽ മെച്ചമായി അറിയാൻ സഹായിക്കുന്ന ധാരാളം വിവരങ്ങൾ ബൈബിളിൽ അടങ്ങിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണുക:

ദൈവത്തിന്‍റെ പേര്‌: ദൈവം തനിക്കുതന്നെ ഒരു പേര്‌ ഇട്ടിരിക്കുന്നതായി ബൈബിൾ പറയുന്നു. “ഞാൻ യഹോവ അതുതന്നേ എന്‍റെ നാമം” എന്ന് ദൈവം പറയുന്നു. മറ്റ്‌ ഏതൊരു നാമത്തെക്കാളും അധികമായി ദൈവത്തിന്‍റെ പേര്‌ ബൈബിളിൽ കാണുന്നുണ്ട്, ഏതാണ്ട് 7,000-ത്തോളം പ്രാവശ്യം!—യെശയ്യാവു 42:8.

പ്രയോജനം: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന് മാതൃകാപ്രാർഥനയിൽ യേശു പറഞ്ഞു. (മത്തായി 6:9) അങ്ങനെയെങ്കിൽ, പ്രാർഥിക്കുമ്പോൾ നിങ്ങൾക്കും ദൈവത്തിന്‍റെ നാമം ഉപയോഗിക്കാൻ കഴിയുമോ? തന്‍റെ നാമത്തോട്‌ ആദരവു കാണിക്കുന്ന ഏതൊരു വ്യക്തിയെയും രക്ഷിക്കാൻ യഹോവ മനസ്സുള്ളവനാണ്‌.—റോമർ 10:13.

ദൈവത്തിന്‍റെ വാസസ്ഥലം: രണ്ട് മണ്ഡലങ്ങളുണ്ടെന്ന് (വാസസ്ഥലം) ബൈബിൾ പറയുന്നു. ആത്മസൃഷ്ടികൾ വസിക്കുന്ന ആത്മമണ്ഡലവും ഭൂമിയും പ്രപഞ്ചവും അടങ്ങുന്ന ഭൗമമണ്ഡലവും. (യോഹന്നാൻ 8:23; 1 കൊരിന്ത്യർ 15:44) ബൈബിളിൽ ‘സ്വർഗം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം മിക്കപ്പോഴും ആത്മമണ്ഡലത്തെയാണ്‌ അർഥമാക്കുന്നത്‌. സ്വർഗമെന്ന ‘വാസസ്ഥലത്താണ്‌’ സ്രഷ്ടാവ്‌ വസിക്കുന്നത്‌.—1 രാജാക്കന്മാർ 8:43.

പ്രയോജനം: നിങ്ങൾക്ക് ദൈവത്തെക്കുറിച്ച് ശരിയായ ഒരു ചിത്രം ലഭിക്കും. തൂണിലും തുരുമ്പിലും സ്ഥിതി ചെയ്യുന്ന നിഗൂഢമായ ഒരു ശക്തിയല്ല സ്രഷ്ടാവ്‌. പകരം, യഥാർഥ വാസസ്ഥാനമുള്ള ഒരു വ്യക്തിയാണ്‌ യഹോവ. എങ്കിലും, “അവന്‍റെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുന്നതായി ഒരു സൃഷ്ടിപോലുമില്ല.”—എബ്രായർ 4:13.

ദൈവത്തിന്‍റെ വ്യക്തിത്വം: നമ്മെ ആകർഷിക്കുന്ന അനേകം ഗുണങ്ങൾ യഹോവയ്‌ക്കുണ്ടെന്ന് ബൈബിൾ പഠിപ്പിക്കുന്നു. “ദൈവം സ്‌നേഹമാകുന്നു.” (1 യോഹന്നാൻ 4:8) ദൈവത്തിന്‌ ഭോഷ്‌ക്‌ പറയാൻ കഴിയില്ല. (തീത്തൊസ്‌ 1:1) ദൈവം കരുണയുള്ളവനും മഹാദയയുള്ളവനും ദീർഘക്ഷമയുള്ളവനും പക്ഷപാതമില്ലാത്തവനും ആണ്‌. (പുറപ്പാടു 34:6; പ്രവൃത്തികൾ 10:34) തന്നെ ആദരിക്കാൻ മനസ്സുള്ളവരോട്‌ “സഖിത്വം” വളർത്തിയെടുക്കാൻ സ്രഷ്ടാവ്‌ ആഗ്രഹിക്കുന്നുവെന്നത്‌ അനേകരെയും അതിശയിപ്പിച്ചേക്കാം.—സങ്കീർത്തനം 25:14.

പ്രയോജനം: നിങ്ങൾക്കും യഹോവയുടെ സുഹൃത്താകാൻ കഴിയും. (യാക്കോബ്‌ 2:23) അങ്ങനെ, യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ അറിയുന്തോറും നിങ്ങൾക്ക് ബൈബിൾവിവരണങ്ങൾ മെച്ചമായി മനസ്സിലാകും.

‘ദൈവത്തെ അന്വേഷിക്കുക’

യഹോവയാം ദൈവത്തെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം ബൈബിൾ വരച്ചുകാട്ടുന്നു. നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു വ്യക്തിയല്ല ദൈവം. വാസ്‌തവത്തിൽ, നിങ്ങൾ ദൈവത്തെക്കുറിച്ച് അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ബൈബിൾ ഇങ്ങനെ ഉറപ്പുനൽകുന്നു: “നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും.” (1 ദിനവൃത്താന്തം 28:9) ബൈബിൾവിവരണങ്ങളെക്കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്‌തുകൊണ്ട് ദൈവത്തെക്കുറിച്ച് അറിയാൻ നിങ്ങൾക്കും ശ്രമിച്ചുകൂടേ? അങ്ങനെ ചെയ്‌താൽ ദൈവം “നിങ്ങളോട്‌ അടുത്തു വരും” എന്ന് ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു.—യാക്കോബ്‌ 4:8.

ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നെങ്കിൽ ദൈവത്തെയും ദൈവത്തിന്‍റെ വഴികളെയും കുറിച്ച് എന്നും പുതിയപുതിയ കാര്യങ്ങൾ നിങ്ങൾക്ക് പഠിക്കാനുണ്ടായിരിക്കും

ഒരുപക്ഷെ, നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘സ്രഷ്ടാവിനെക്കുറിച്ചുള്ള സകലകാര്യങ്ങളും അറിയില്ലെന്നിരിക്കെ എനിക്ക് എങ്ങനെ സ്രഷ്ടാവിന്‍റെ ഒരു സുഹൃത്തായിരിക്കാൻ കഴിയും?’ ഒന്ന് ചിന്തിക്കുക: ഒരു ശസ്‌ത്രക്രിയാവിദഗ്‌ധന്‍റെ സുഹൃത്തായിരിക്കാൻ വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടേണ്ടതുണ്ടോ? വേണ്ട. സുഹൃത്ത്‌, തികച്ചും വ്യത്യസ്‌തമായ ഒരു തൊഴിലായിരിക്കാം ചെയ്യുന്നത്‌. എങ്കിലും, അവർ തമ്മിൽ നല്ല ഒരു സുഹൃദ്‌ബന്ധം സാധ്യമാണ്‌. ശസ്‌ത്രക്രിയാവിദഗ്‌ധന്‍റെ വ്യക്തിത്വവും അദ്ദേഹത്തിന്‍റെ ഇഷ്ടാനിഷ്ടങ്ങളും അറിയുക എന്നതാണ്‌ പ്രധാനസംഗതി. അതുപോലെ, യഹോവ ഏതുതരം വ്യക്തിയാണെന്ന് ബൈബിളിൽനിന്ന് നിങ്ങൾക്ക് പഠിക്കാൻ കഴിയും. അതായത്‌, ദൈവവുമായി ഒരു സുഹൃദ്‌ബന്ധം സ്ഥാപിക്കാൻ നിങ്ങൾ യഥാർഥത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

സ്രഷ്ടാവിനെക്കുറിച്ച് ഏതാനും വിവരങ്ങൾ മാത്രം നൽകുന്നതിനുപകരം, ദൈവത്തെക്കുറിച്ച് മനസ്സിലാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും ബൈബിളിൽ അടങ്ങിയിട്ടുണ്ട്. അങ്ങനെയെങ്കിൽ, യഹോവയാം ദൈവത്തെക്കുറിച്ച് കൂടുതലായി പഠിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? യഹോവയുടെ സാക്ഷികൾ ഒരു ഭവന ബൈബിൾപഠന പരിപാടി സൗജന്യമായി നടത്തിവരുന്നു. അതിനായി, നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ www.isa4310.com എന്ന ഞങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കുകയോ ചെയ്യുക.▪ (w15-E 10/01)