യശയ്യ 42:1-25
42 ഇതാ, ഞാൻ പിന്തുണയ്ക്കുന്ന എന്റെ ദാസൻ!+
ഞാൻ തിരഞ്ഞെടുത്തവൻ,+ എന്റെ അംഗീകാരമുള്ളവൻ!+
അവന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ പകർന്നിരിക്കുന്നു;+അവൻ ജനതകൾക്കു ന്യായം നടത്തിക്കൊടുക്കും.+
2 അവൻ ശബ്ദമുയർത്തുകയോ നിലവിളിക്കുകയോ ഇല്ല,തെരുവീഥികളിൽ അവൻ തന്റെ സ്വരം കേൾപ്പിക്കില്ല.+
3 ചതഞ്ഞ ഈറ്റ അവൻ ഒടിച്ചുകളയില്ല,പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.+
അവൻ വിശ്വസ്തതയോടെ നീതി നടപ്പാക്കും.+
4 അവൻ ഭൂമിയിൽ നീതി സ്ഥാപിക്കും;അവൻ കെട്ടുപോകുകയോ ചതഞ്ഞുപോകുകയോ ഇല്ല.+അവന്റെ നിയമത്തിനായി* ദ്വീപുകൾ കാത്തിരിക്കുന്നു.
5 ആകാശത്തിന്റെ സ്രഷ്ടാവ്, അതിനെ വിരിച്ചൊരുക്കിയ മഹാദൈവം,+ഭൂമിയെ വിരിച്ച് അതിൽ സകലവും നിർമിച്ച ദൈവം,+അതിലെ മനുഷ്യർക്കു ശ്വാസം നൽകുന്ന ദൈവം,+അതിൽ നടക്കുന്നവർക്കു ജീവൻ* നൽകുന്ന ദൈവം,+യഹോവ എന്ന സത്യദൈവം, ഇങ്ങനെ പറയുന്നു:
6 “യഹോവ എന്ന ഞാൻ നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു;ഞാൻ നിന്റെ കൈപിടിച്ചിരിക്കുന്നു.
ഞാൻ നിന്നെ രക്ഷിച്ച് ജനത്തിന് ഒരു ഉടമ്പടിയായി കൊടുക്കും,+നിന്നെ ഞാൻ ജനതകൾക്കു വെളിച്ചമാക്കും.+
7 അങ്ങനെ നീ അന്ധരുടെ കണ്ണുകൾ തുറക്കും,+തടവുകാരെ കുണ്ടറയിൽനിന്ന് മോചിപ്പിക്കും,തടവറയുടെ ഇരുളിൽ കഴിയുന്നവരെ പുറത്ത് കൊണ്ടുവരും.+
8 യഹോവ! അതാണ് എന്റെ പേര്;എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കില്ല;*എനിക്കു ലഭിക്കേണ്ട സ്തുതി കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.+
9 ഇതാ, ആദ്യം പറഞ്ഞവ സംഭവിച്ചിരിക്കുന്നു;ഞാൻ ഇനി പുതിയവ പ്രസ്താവിക്കും.
അവ ആരംഭിക്കുംമുമ്പുതന്നെ ഞാൻ അവയെക്കുറിച്ച് നിങ്ങളോടു പറയുന്നു.”+
10 സമുദ്രസഞ്ചാരികളേ, സമുദ്രത്തിലുള്ള സകലവും തേടിപ്പോകുന്നവരേ,ദ്വീപുകളേ, ദ്വീപുവാസികളേ,+യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടൂ,+ഭൂമിയുടെ അതിരുകളിൽനിന്ന് അവനെ സ്തുതിച്ചുപാടൂ.+
11 കേദാരിന്റെ+ വാസസ്ഥലങ്ങളും,വിജനഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ,+
പാറക്കെട്ടുകളിൽ വസിക്കുന്നവർ സന്തോഷാരവം മുഴക്കട്ടെ;പർവതശിഖരങ്ങളിൽനിന്ന് അവർ ആർത്തുവിളിക്കട്ടെ.
12 അവർ യഹോവയ്ക്കു മഹത്ത്വം കൊടുക്കട്ടെ,ദ്വീപുകളിൽ ദൈവത്തിന്റെ മഹിമ പ്രസിദ്ധമാക്കട്ടെ.+
13 ഒരു വീരനെപ്പോലെ യഹോവ പുറപ്പെടും.+
ഒരു യോദ്ധാവിനെപ്പോലെ തന്റെ തീക്ഷ്ണത ജ്വലിപ്പിക്കും.+
ദൈവം ആർത്തുവിളിക്കും, പോർവിളി മുഴക്കും;താൻ ശത്രുക്കളെക്കാൾ ശക്തനാണെന്നു തെളിയിക്കും.+
14 “ഞാൻ ഏറെക്കാലം ക്ഷമയോടിരുന്നു,
ഞാൻ സ്വയം അടക്കി മിണ്ടാതിരുന്നു.
പ്രസവിക്കുന്ന ഒരു സ്ത്രീയെപ്പോലെ,ഞാൻ ഒരേ സമയം ഞരങ്ങുകയും കിതയ്ക്കുകയും നെടുവീർപ്പിടുകയും ചെയ്യും.
15 ഞാൻ മലകളെയും കുന്നുകളെയും നശിപ്പിച്ചുകളയും,അവയിലെ സസ്യജാലമെല്ലാം കരിച്ചുകളയും.
നദികളെ ഞാൻ തുരുത്തുകളായി* മാറ്റും,ഈറ്റ നിറഞ്ഞ തടാകങ്ങൾ വറ്റിച്ചുകളയും.+
16 ഞാൻ അന്ധന്മാരെ അവർക്കു പരിചിതമല്ലാത്ത വഴിയിലൂടെ കൊണ്ടുപോകും,+അവർ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ നടത്തും.+
അവർക്കു മുന്നിലുള്ള ഇരുട്ടിനെ ഞാൻ പ്രകാശമാക്കി മാറ്റും,+കുന്നും കുഴിയും നിറഞ്ഞ പ്രദേശം നിരപ്പാക്കും.+
ഇങ്ങനെയെല്ലാം ഞാൻ അവർക്കുവേണ്ടി ചെയ്യും; ഞാൻ അവരെ ഉപേക്ഷിക്കില്ല.”
17 വാർത്തുണ്ടാക്കിയ രൂപങ്ങളോട്,* “നിങ്ങളാണ് ഞങ്ങളുടെ ദൈവങ്ങൾ” എന്നു പറയുകയുംകൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളിൽ ആശ്രയിക്കുകയും ചെയ്യുന്നവർപിന്തിരിഞ്ഞ് ഓടേണ്ടിവരും; അവർ നാണംകെട്ടുപോകും.+
18 ബധിരരേ, ശ്രദ്ധിച്ചുകേൾക്കുക;അന്ധരേ, സൂക്ഷിച്ചുനോക്കുക.+
19 എന്റെ ദാസനല്ലാതെ മറ്റാരാണ് അന്ധൻ?ഞാൻ അയച്ച സന്ദേശവാഹകനെപ്പോലെ ബധിരൻ ആരുണ്ട്?
പ്രതിഫലം ലഭിച്ചവനെപ്പോലെ അന്ധത ബാധിച്ച മറ്റാരുണ്ട്?യഹോവയുടെ ദാസനെപ്പോലെ അന്ധൻ വേറെ ആരുണ്ട്?+
20 നീ പലതും കാണുന്നു, പക്ഷേ ജാഗ്രത കാണിക്കുന്നില്ല.
ചെവികൊണ്ട് കേൾക്കുന്നു, പക്ഷേ ശ്രദ്ധിക്കുന്നില്ല.+
21 യഹോവ സന്തോഷത്തോടെ തന്റെ നിയമം* ഉന്നതമാക്കിയിരിക്കുന്നു;തന്റെ നീതിയെപ്രതി അതിനെ ശ്രേഷ്ഠമാക്കിയിരിക്കുന്നു.
22 എന്നാൽ ഇവർ കൊള്ളയും കവർച്ചയും അനുഭവിക്കേണ്ടിവന്ന ഒരു ജനമാണ്;+അവരെല്ലാം കുഴികളിൽ കുടുങ്ങിയിരിക്കുന്നു; അവരെ കാരാഗൃഹത്തിൽ അടച്ചിരിക്കുന്നു.+
അവരെ കൊള്ളയടിച്ചിരിക്കുന്നു, രക്ഷിക്കാൻ ആരുമില്ല,+അവരെ കവർച്ച ചെയ്തിരിക്കുന്നു; “അവരെ വിട്ടുതരുക!” എന്നു പറയാൻ അവർക്ക് ആരുമില്ല.
23 നിങ്ങളിൽ ആര് ഇതു കേൾക്കും?
ആര് ഇതു കേൾക്കുകയും ഭാവിയെ ഓർത്ത് ശ്രദ്ധ നൽകുകയും ചെയ്യും?
24 ആരാണു യാക്കോബിനെ കൊള്ളക്കാരുടെ കൈയിൽ ഏൽപ്പിച്ചത്?ആരാണ് ഇസ്രായേലിനെ കവർച്ചക്കാർക്കു കൈമാറിയത്?
യഹോവയാണ് അങ്ങനെ ചെയ്തത്; അവർ ദൈവത്തിന് എതിരെ പാപം ചെയ്തിരിക്കുന്നു.
ദൈവത്തിന്റെ വഴികളിൽ നടക്കാൻ അവർ മനസ്സുകാണിച്ചില്ല,ദൈവത്തിന്റെ നിയമം* അവർ അനുസരിച്ചില്ല.+
25 അതുകൊണ്ട് ദൈവം അവന്റെ മേൽ വീണ്ടുംവീണ്ടും കോപം ചൊരിഞ്ഞു,ക്രോധവും യുദ്ധക്കെടുതികളും വർഷിച്ചു.+
അവന്റെ ചുറ്റുമുള്ള സകലതിനെയും അതു വിഴുങ്ങി; എന്നിട്ടും അവൻ ശ്രദ്ധിച്ചില്ല.+
അത് അവന് എതിരെ കത്തിജ്വലിച്ചു; എന്നിട്ടും അവൻ അതു കാര്യമാക്കിയില്ല.+
അടിക്കുറിപ്പുകള്
^ അഥവാ “ഉപദേശത്തിനായി.”
^ അഥവാ “ആത്മാവ്.”
^ അഥവാ “മറ്റാരുമായും പങ്കുവെക്കില്ല.”
^ അഥവാ “തീരപ്രദേശമാക്കി.”
^ അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകളോട്.”
^ അഥവാ “ഉപദേശം.”
^ അഥവാ “ഉപദേശം.”