ആത്മാർപ്പണത്തിന്റെ മാതൃകകൾ—തയ്വാനിൽ
ഇപ്പോൾ തങ്ങളുടെ 30-കളിലായിരിക്കുന്ന ചൂങ് ക്യുങും ജൂലിയും വിവാഹിതദമ്പതികളാണ്. അഞ്ചു വർഷം മുമ്പുവരെ ഓസ്ട്രേലിയയിലെ സിഡ്നിയിൽ സാധാരണ പയനിയർമാരായി സേവിക്കുകയായിരുന്നു അവർ. “ഞങ്ങൾ ഒരു പാർട്ട്-ടൈം ജോലി ചെയ്ത് സുഖമായി ജീവിക്കുകയായിരുന്നു” എന്ന് ചൂങ് ക്യുങ് പറയുന്നു. “നല്ല കാലാവസ്ഥയും സ്വസ്ഥമായ ജീവിതരീതിയും ആയിരുന്നു ഞങ്ങൾ അവിടെ ആസ്വദിച്ചിരുന്നത്. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ചെലവഴിച്ച സന്തോഷകരമായ കാലങ്ങളായിരുന്നു അത്.” എന്നിരുന്നാലും, ചൂങ് ക്യുങിന്റെയും ജൂലിയുടെയും മനസ്സാക്ഷി അവരെ അലട്ടി. എന്തായിരുന്നു കാരണം? യഹോവയുടെ സേവനത്തിൽ കൂടുതൽ പ്രവർത്തിക്കാൻ പറ്റിയ സാഹചര്യമാണു തങ്ങളുടേതെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ, ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അവർ തയ്യാറായതുമില്ല.
അങ്ങനെയിരിക്കെ, 2009-ൽ നടന്ന കൺവെൻഷനിൽ കേട്ട ഒരു പ്രസംഗം തങ്ങളുടെ ജീവിതത്തെക്കുറിച്ചു ഗൗരവപൂർവം ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചു. ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാൻ സാധിക്കുന്നവരെ ഉദ്ദേശിച്ച് പ്രസംഗകൻ പറഞ്ഞു: “ഇതേക്കുറിച്ചൊന്നു ചിന്തിക്കുക: ഒരു കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ മാത്രമേ അതിന്റെ ദിശ തിരിച്ചുവിടാൻ ഡ്രൈവർക്കു കഴിയുകയുള്ളൂ. സമാനമായി, നാം മുന്നോട്ടു നീങ്ങുന്നെങ്കിൽ അതായത് ലാക്കിൽ എത്തിച്ചേരാൻ ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ മാത്രമേ നമ്മുടെ ശുശ്രൂഷ വികസിപ്പിക്കുന്നതിൽ യേശു നമ്മെ നയിക്കുകയുള്ളൂ.” * ഇത് പ്രസംഗകൻ തങ്ങളോടു നേരിട്ടു പറയുന്നതായി ആ ദമ്പതികൾക്ക് അനുഭവപ്പെട്ടു. അതേ കൺവെൻഷനിൽ, തയ്വാനിൽ മിഷനറിമാരായി സേവിക്കുന്ന ഒരു ദമ്പതികളെ അഭിമുഖം നടത്തുകയും ചെയ്തിരുന്നു. ശുശ്രൂഷയിൽ തങ്ങൾക്കു ലഭിച്ച സന്തോഷത്തെക്കുറിച്ച് അവർ വിശദീകരിക്കുകയും കൂടുതൽ സഹോദരങ്ങളെ അവിടെ ആവശ്യമുണ്ടെന്ന് എടുത്തുപറയുകയും ചെയ്തു. ഈ വാക്കുകളും തങ്ങളോടു നേരിട്ടു പറഞ്ഞതുപോലെ ചൂങ് ക്യുങിനും ജൂലിക്കും തോന്നി.
“ആ കൺവെൻഷനെ തുടർന്ന്, തയ്വാനിലേക്കു മാറിത്താമസിക്കാനുള്ള തീരുമാനമെടുക്കാൻവേണ്ട ധൈര്യത്തിനായി ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു” എന്നു ജൂലി പറയുന്നു. “പക്ഷേ, ഞങ്ങൾക്കു ഭയമായിരുന്നു. ആഴമുള്ള കുളത്തിലേക്ക് ആദ്യമായി ചാടാൻ മടിച്ചുനിൽക്കുന്ന ഒരു കൊച്ചുകുട്ടിയുടേതിനു സമാനമായ അവസ്ഥയിലായിരുന്നു ഞങ്ങൾ” എന്നു അവൾ കൂട്ടിച്ചേർത്തു. എന്നാൽ “ചാടാൻ” അവരെ പ്രേരിപ്പിച്ച ഒരു തിരുവെഴുത്ത് സഭാപ്രസംഗി 11:4 ആണ്. അവിടെ ഇങ്ങനെ പറയുന്നു: “കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്കയുമില്ല.” ചൂങ് ക്യുങ് ഇങ്ങനെ പറയുന്നു: “‘വിചാരിച്ചും നോക്കിയും’ നിൽക്കുന്നതിനു പകരം ‘വിതയ്ക്കാനും കൊയ്യാനും’ ഞങ്ങൾ തീരുമാനിച്ചുറച്ചു.” ഈ വിഷയം സംബന്ധിച്ച് അവർ വളരെയധികം പ്രാർഥിക്കുകയും മിഷനറിമാരുടെ ജീവചരിത്രങ്ങൾ വായിക്കുകയും ചെയ്തു. കൂടാതെ, തയ്വാനിലേക്കു മാറിത്താമസിച്ച് സേവിക്കുന്നവരുമായി ഇ-മെയിലിലുടെയും മറ്റും അന്വേഷിച്ച് അവിടുത്തെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കി. പിന്നീട് അവർ കാറും വീട്ടുപകരണങ്ങളും വിറ്റു, മൂന്നു മാസങ്ങൾക്കു ശേഷം തയ്വാനിൽ എത്തിച്ചേർന്നു.
പ്രസംഗവേലയിലെ സന്തോഷം കണ്ടെത്തുന്നു
തയ്വാനിൽ, രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള പ്രദേശങ്ങളിൽ ഇപ്പോൾ 100-ലധികം സഹോദരീസഹോദരന്മാർ വിദേശരാജ്യങ്ങളിൽനിന്നും വന്ന് സേവിക്കുന്നുണ്ട്. ഐക്യനാടുകൾ, ഓസ്ട്രേലിയ, കാനഡ, കൊറിയ, ജപ്പാൻ, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള, 21-നും 73-നും ഇടയ്ക്കു പ്രായമുള്ളവരാണ് അവർ. ഇവരിൽ 50-ലധികം പേർ ഏകാകികളായ സഹോദരിമാരാണ്. ഒരു വിദേശരാജ്യത്ത് സേവനം അനുഷ്ഠിക്കാൻ തീക്ഷ്ണരായ ഈ സഹോദരങ്ങളെ സഹായിച്ചിരിക്കുന്നത് എന്താണ്? നമുക്കു നോക്കാം.
കാനഡയിൽനിന്നുള്ള ഏകാകിയായ ലോറ എന്ന സഹോദരി പശ്ചിമതയ്വാനിൽ ഒരു പയനിയറായി സേവിക്കുന്നു. പക്ഷേ, പത്തു വർഷം മുമ്പുവരെ അവൾ പ്രസംഗവേല തീർത്തും ഇഷ്ടപ്പെട്ടിരുന്നില്ല. ലോറ പറയുന്നു: “വയലിൽ അധികം പ്രവർത്തിച്ചിട്ടില്ലാത്തതിനാൽ എനിക്ക് വൈദഗ്ധ്യം കുറവായിരുന്നു. അതുകൊണ്ട് ഞാൻ ശുശ്രൂഷ ആസ്വദിച്ചിരുന്നില്ല.” ഈ സാഹചര്യത്തിലാണ് കാനഡയിലുള്ള അവളുടെ സുഹൃത്തുക്കൾ, ഒരു മാസത്തെ പ്രസംഗവേലയ്ക്കായി അവരോടൊപ്പം മെക്സിക്കോയിലേക്കു പോകാൻ അവളെ ക്ഷണിച്ചത്. അതേക്കുറിച്ച് ലോറ പറയുന്നു: “ആദ്യമായിട്ടായിരുന്നു ഇത്രയധികം സമയം ഞാൻ വയലിൽ ചെലവഴിച്ചത്. ഞാൻ അത് ശരിക്കും ആസ്വദിച്ചു!”
സന്തോഷകരമായ ആ അനുഭവം, കാനഡയിലെ മറ്റൊരു ഭാഷ സംസാരിക്കുന്ന സഭയിൽ പോയി പ്രവർത്തിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ അവളെ പ്രേരിപ്പിച്ചു. അവൾ ഒരു ചൈനീസ് ഭാഷാപഠന കോഴ്സിനു ചേരുകയും ഒരു ചൈനീസ് കൂട്ടത്തോടൊപ്പം സേവിക്കുകയും ചെയ്തു. കൂടാതെ, തയ്വാനിലേക്കു മാറിത്താമസിക്കാൻ അവൾ ലക്ഷ്യംവെച്ചു. 2008 സെപ്റ്റംബറിൽ അവൾക്ക് ആ ലക്ഷ്യത്തിൽ എത്തിച്ചേരാനായി. ലോറ പറയുന്നു: “പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേരുന്നതിന് ഏകദേശം ഒരു വർഷം എടുത്തു. പക്ഷേ, ഇപ്പോൾ കാനഡയിലേക്കു തിരിച്ചുപോകുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻപോലും കഴിയുന്നില്ല,” പ്രസംഗവേലയെ ഇപ്പോൾ അവൾ എങ്ങനെയാണ് വീക്ഷിക്കുന്നത്? അവൾ ഇങ്ങനെ പറയുന്നു: “ഞാൻ ഇപ്പോൾ അത് ശരിക്കും ആസ്വദിക്കുന്നു. ബൈബിൾവിദ്യാർഥികൾ യഹോവയെ അറിഞ്ഞ് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നത് കാണുന്നതിനെക്കാൾ സംതൃപ്തി തരുന്ന മറ്റൊന്നില്ല. അത്തരം സന്തോഷം പലപ്രാവശ്യം അനുഭവിച്ചറിയാൻ തയ്വാനിലെ പ്രവർത്തനം എനിക്കു അവസരം നൽകി.”
ഭാഷാപ്രശ്നം കൈകാര്യം ചെയ്യുന്നു
മുപ്പതുകളിലായിരിക്കുന്ന ദമ്പതികളായ ബ്രയാനും മെഷെലും എട്ടു വർഷം മുമ്പ് ഐക്യനാടുകളിൽനിന്ന് തയ്വാനിലേക്കു മാറിത്താമസിച്ചു. ശുശ്രൂഷയിൽ കാര്യമായൊന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് ആദ്യം അവർക്കു തോന്നിയത്. അപ്പോൾ അനുഭവസമ്പന്നനായ ഒരു മിഷനറി അവരോട് ഇങ്ങനെ പറഞ്ഞു: “ഒരു വ്യക്തിക്കു കേവലം ഒരു ലഘുലേഖ നൽകാൻ മാത്രമേ നിങ്ങൾക്കു കഴിയുന്നുള്ളുവെങ്കിൽപ്പോലും, യഹോവയെക്കുറിച്ചുള്ള ഒരു സന്ദേശം സാധ്യതയനുസരിച്ച് ആദ്യമായിട്ടായിരിക്കും അദ്ദേഹത്തിനു ലഭിച്ചതെന്നു ഓർക്കുക. ആയതിനാൽ, ശുശ്രൂഷയിൽ നിങ്ങൾക്ക് ഇപ്പോൾത്തന്നെ ശ്രദ്ധേയമായ ഒരു പങ്കുണ്ട്.” പ്രോത്സാഹജനകമായ ആ വാക്കുകൾ മടുത്തുപിന്മാറാതിരിക്കാൻ ബ്രയാനെയും മെഷെലിനെയും ഒരുപാടു സഹായിച്ചു. മറ്റൊരു സഹോദരൻ അവരോട് ഇങ്ങനെ പറഞ്ഞു: “ചൈനീസ് ഭാഷ പഠിക്കുന്നതിലെ നിങ്ങളുടെ പുരോഗതി ദിവസംതോറും വിലയിരുത്തിയാൽ നിങ്ങൾ മടുത്തുപോയേക്കാം. അതിനുപകരം, ഒരു സമ്മേളനം മുതൽ അടുത്ത സമ്മേളനം വരെ നിങ്ങൾ നേടിയ പുരോഗതി വിലയിരുത്തി നോക്കൂ.” അങ്ങനെ അവർ ക്രമേണ മെച്ചപ്പെട്ടു, അവർ ഫലപ്രദരായ പയനിയർമാരായി ഇന്ന് പ്രവർത്തിക്കുന്നു.
മറ്റൊരു ഭാഷ പഠിക്കുക എന്ന ദൗത്യം ഏറ്റെടുക്കാനുള്ള പ്രചോദനം ലഭിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനായേക്കും? നിങ്ങൾ സേവിക്കാൻ ഉദ്ദേശിക്കുന്ന രാജ്യം സന്ദർശിക്കാൻ കഴിയുമോ? അവിടെ യോഗങ്ങളിൽ സംബന്ധിക്കുകയും സഹോദരീസഹോദരന്മാരുമായി ഇടപഴകുകയും അവരുമൊത്ത് പ്രസംഗവേലയിൽ പങ്കെടുക്കുകയും ചെയ്യുക. ബ്രയാൻ പറയുന്നു: “അനേകർ രാജ്യസന്ദേശത്തോടു അനുകൂലമായി പ്രതികരിക്കുന്നത് കാണുകയും സഹോദരീസഹോദരന്മാരുടെ ഊഷ്മളസ്നേഹം അനുഭവിക്കുകയും ചെയ്യുമ്പോൾ, അന്യഭാഷാപ്രദേശത്ത് സേവിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾ പ്രചോദിതരാകും.”
ഉപജീവനമാർഗത്തിന്റെ കാര്യമോ?
തയ്വാനിൽ “ആവശ്യാനുസരണം സേവിക്കുന്ന” ചിലർ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചുകൊണ്ടാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. ക്രിസ്റ്റെനും മെഷെലും സമുദ്രഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നവരാണ്. “ഞാൻ ഈ ജോലി ചെയ്യുന്നത് ആദ്യമായിട്ടാണ്. എങ്കിലും ഈ രാജ്യത്തു താമസം തുടരാൻ ഇത്തരം ജോലി എന്നെ സഹായിക്കുന്നു” എന്ന് ക്രിസ്റ്റെൻ പറയുന്നു. കുറച്ചുനാളുകൾ കഴിഞ്ഞപ്പോഴേക്കും പലരും ക്രിസ്റ്റെന്റെ പക്കൽനിന്നും സ്ഥിരമായി ഭക്ഷ്യവിഭവങ്ങൾ വാങ്ങിത്തുടങ്ങി. ഈ പാർട്ട്-ടൈം ജോലി അദ്ദേഹത്തിന്റെയും ഭാര്യയുടെയും സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ സഹായിച്ചു. മാത്രമല്ല, തങ്ങളുടെ പ്രധാനവേലയായ പയനിയർ ശുശ്രൂഷയിൽ ‘മനുഷ്യരെ പിടിക്കാൻ’ ആവശ്യമായത്ര സമയം പ്രവർത്തിക്കാനും അത് അവരെ സഹായിക്കുന്നു.
“ലക്ഷ്യത്തിലേക്കുള്ള യാത്രയും ആസ്വദിക്കുക”
ഐക്യനാടുകളിൽനിന്നുള്ള ദമ്പതികളായ വില്യമും ജെന്നിഫറും ഏഴു വർഷങ്ങൾക്കു മുമ്പാണ് തയ്വാനിൽ എത്തിച്ചേർന്നത്. വില്യം പറയുന്നു: “ഭാഷ പഠിക്കുക, പയനിയറായി സേവിക്കുക, സഭയെ പരിപാലിക്കുക, കുടുംബത്തിനുവേണ്ടി സാമ്പത്തികമായി കരുതുക തുടങ്ങിയ കാര്യങ്ങളെല്ലാംകൂടെ ചിലപ്പോൾ എന്നെ തളർത്തിക്കളയുന്നു.” സേവനത്തിൽ തുടരാനും സന്തോഷം നിലനിറുത്താനും അവരെ സഹായിച്ചത് എന്താണ്? എത്തിച്ചേരാനാകുന്ന ലക്ഷ്യങ്ങൾ വെക്കാൻ അവർ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ചൈനീസ് ഭാഷ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവർ അമിതപ്രതീക്ഷ വെച്ചുപുലർത്തിയില്ല. അതുകൊണ്ടുതന്നെ, പുരോഗതി മന്ദഗതിയിലായപ്പോഴും അവർ നിരുത്സാഹിതരായി ശ്രമം ഉപേക്ഷിച്ചില്ല.
“ലക്ഷ്യസ്ഥാനം മാത്രമല്ല, ലക്ഷ്യത്തിലേക്കുള്ള യാത്രയും ആസ്വദിക്കുക” എന്ന് ഒരിക്കൽ ഒരു സഞ്ചാരമേൽവിചാരകൻ പറഞ്ഞത് വില്യം ഓർക്കുന്നു. അതായത്, ഒരു ആത്മീയലക്ഷ്യം വെച്ചശേഷം അതു കൈവരിക്കുന്നതിലേക്കു നയിക്കുന്ന ഓരോ പടികളും ആസ്വദിക്കുക. ആ ബുദ്ധിയുപദേശം ബാധകമാക്കിയത്, തന്നെയും ഭാര്യയെയും പല വിധങ്ങളിൽ സഹായിച്ചെന്ന് വില്യം പറയുന്നു. വഴക്കമുള്ളവരായിരിക്കാനും, അവിടത്തെ പക്വതയുള്ള സഹോദരന്മാരുടെ ബുദ്ധിയുപദേശം സ്വീകരിക്കാനും, കാര്യങ്ങൾ ചെയ്യുന്ന വിധത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താനും അത് അവരെ സഹായിച്ചു. അങ്ങനെ, പുതിയ പ്രദേശത്ത് ശുശ്രൂഷ നന്നായി നിർവഹിക്കാൻ അവർക്കു കഴിഞ്ഞു. “ദ്വീപിലെ ഞങ്ങളുടെ നിയമനത്തോടൊപ്പം അവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ കുറച്ചു സമയം കണ്ടെത്താനും ആ നിർദേശം ഞങ്ങളെ സഹായിച്ചു” എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യനാടുകളിൽനിന്നുള്ള എകാകിയായ മാഗൻ എന്ന പയനിയർ സഹോദരിയും, വില്യമിനെയും ജെന്നിഫറിനെയും പോലെ ചൈനീസ് ഭാഷ കൂടുതൽ ഒഴുക്കോടെ സംസാരിക്കുക എന്ന ‘ലക്ഷ്യത്തിലേക്കുള്ള യാത്ര ആസ്വദിക്കുന്നു.’ തയ്വാനിലെ ഏറ്റവും വലിയ തുറമുഖമായ കാവോഹ്സിയുങ് എന്ന പ്രദേശത്തെ പ്രവർത്തനം വളരെ രസകരമാണ്. കുറച്ചു സഹോദരങ്ങളോടൊപ്പം ഓരോ വാരാന്തത്തിലും മാഗൻ അവിടെ ബോട്ടുകൾതോറും സുവാർത്ത പ്രസംഗിക്കുന്നു. ഇന്ത്യ, ഇന്തൊനീഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, വന്വാട്ടു എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽനിന്നുള്ള മത്സ്യബന്ധന തൊഴിലാളികളോട് പ്രസംഗിക്കാൻ അവൾക്ക് സാധിച്ചിരിക്കുന്നു. മാഗൻ ഇങ്ങനെ പറയുന്നു: “ഈ മത്സ്യബന്ധന തൊഴിലാളികൾ തുറമുഖത്ത് അധികനേരം ചെലവഴിക്കുകയില്ലാത്തതിനാൽ അവരെ കണ്ടുമുട്ടുമ്പോൾ അവിടെവെച്ചുതന്നെ ഞങ്ങൾ അധ്യയനം ആരംഭിക്കുന്നു. എല്ലാവരുടെയും അടുക്കൽ എത്താൻ കഴിയേണ്ടതിന് ഒരേ സമയം നാലോ അഞ്ചോ പേർക്ക് ഞാൻ പലപ്പോഴും അധ്യയനം എടുക്കാറുണ്ട്.” അവളുടെ ചൈനീസ് ഭാഷാപഠനം സംബന്ധിച്ചോ? അവൾ ഇങ്ങനെ പറയുന്നു: “വേഗത്തിൽ പഠിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ, ഒരിക്കൽ ഒരു സഹോദരൻ പറഞ്ഞ വാക്കുകൾ ഞാൻ എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു: ‘നിങ്ങളുടെ പരമാവധി ചെയ്യുക; ബാക്കി യഹോവ നോക്കിക്കൊള്ളും.’”
സുരക്ഷിതം, ലളിതം, സന്തോഷകരം
ബ്രിട്ടനിൽനിന്നുള്ള കാത്തി മറ്റൊരു രാജ്യത്ത് സേവിക്കാനായി മാറിത്താമസിക്കുന്നതിനുമുമ്പ്, ഏകാകിയായ തനിക്കു ഏതു രാജ്യമായിരിക്കും സുരക്ഷിതം എന്നതിനെക്കുറിച്ച് ഒന്ന് അന്വേഷിച്ചുനോക്കി. തന്റെ ആകുലതകൾ അവൾ പ്രാർഥനയിൽ യഹോവയെ അറിയിച്ചു, മാത്രമല്ല ഏകാകിയായ ഒരു സഹോദരി നേരിട്ടേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അറിയാൻ പല ബ്രാഞ്ചോഫീസുകളിലേക്കു കത്തുകൾ എഴുതുകയും ചെയ്തു. അതിനു ശേഷം, തന്റെ കത്തുകൾക്കു ലഭിച്ച മറുപടികൾ അവൾ ശ്രദ്ധാപൂർവം വിലയിരുത്തി; തയ്വാനായിരിക്കും തനിക്കു പറ്റിയ സ്ഥലമെന്ന തീരുമാനത്തിലെത്തുകയും ചെയ്തു.
2004-ൽ, തന്റെ 31-ാം വയസ്സിൽ കാത്തി തയ്വാനിലേക്കു മാറിത്താമസിച്ചു. അവിടെ അവൾ വളരെ ലളിതമായ ഒരു ജീവിതമാണ് നയിച്ചത്. അവൾ വിവരിക്കുന്നു: “പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്കു വാങ്ങാൻ പറ്റിയ സ്ഥലങ്ങൾ ഏതാണെന്ന് ഞാൻ സഹോദരങ്ങളോട് ചോദിച്ചറിഞ്ഞു. എന്റെ സമ്പാദ്യം മെച്ചമായി ഉപയോഗിക്കാൻ അവരുടെ നിർദേശങ്ങൾ എന്നെ സഹായിച്ചു.” ഒരു ലളിതജീവിതം നയിക്കാൻ അവളെ സഹായിച്ചിരിക്കുന്നത് എന്താണ്? കാത്തി പറയുന്നു: “ലളിതമായ ഭക്ഷണവും വസ്ത്രവും കൊണ്ട് തൃപ്തിപ്പെടാൻ എന്നെ സഹായിക്കണമെന്ന് ഞാൻ യഹോവയോടു കൂടെക്കൂടെ പ്രാർഥിക്കുമായിരുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറുന്നില്ലെങ്കിൽപ്പോലും ഉള്ളതിൽ തൃപ്തയായിരിക്കാനും എന്റെ യഥാർഥ ആവശ്യങ്ങൾ തിരിച്ചറിയാനും യഹോവ എന്നെ പഠിപ്പിച്ചു; ഇത് എന്റെ പ്രാർഥനകൾക്കുള്ള ഉത്തരമായി ഞാൻ കരുതുന്നു.” അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്റെ ലളിതജീവിതം ഞാൻ ആസ്വദിക്കുന്നു; കാരണം ആത്മീയകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ അതു എന്നെ സഹായിക്കുന്നു.”
എന്നാൽ കാത്തിയുടെ ജീവിതം ലളിതമായിരിക്കുമ്പോൾത്തന്നെ സന്തോഷകരവും ആണ്. അതിന്റെ കാരണം അവൾ വിശദീകരിക്കുന്നു: “അനേകം ആളുകൾ സുവാർത്തയോടു അനുകൂലമായി പ്രതികരിക്കുന്ന ഒരു പ്രദേശത്തു പ്രസംഗിക്കാൻ എനിക്കു കഴിയുന്നു. അത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു!” അവൾ തയ്വാനിൽ പയനിയറിങ് തുടങ്ങിയ പട്ടണത്തിൽ രണ്ടു ചൈനീസ് സഭകളെ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ അവിടെ ഏഴു സഭകളുണ്ട്. കാത്തി പറയുന്നു: “ആ അതിശയിപ്പിക്കുന്ന വളർച്ച അടുത്തുനിന്നു കാണാനും ആ കൊയ്ത്തുവേലയിൽ ഒരു പങ്കു വഹിക്കാനും സാധിച്ചത് എന്റെ ജീവിതത്തിൽ ആവേശം നിറയ്ക്കുന്നു!”
“അവർക്ക് ഈ എന്നെപ്പോലും ആവശ്യമായിരുന്നു!”
ലേഖനാരംഭത്തിൽ നാം കണ്ട ചൂങ് ക്യുങിന്റെയും ജൂലിയുടെയും കാര്യത്തിൽ എന്താണ് സംഭവിച്ചത്? ചൈനീസ് ഭാഷ കാര്യമായി അറിയില്ലാത്തതിനാൽ സഭയ്ക്ക് തന്നെക്കൊണ്ട് ഉപയോഗമുണ്ടാവില്ലെന്നാണ് ചൂങ് ക്യുങ് വിചാരിച്ചിരുന്നത്. എന്നാൽ അവിടെയുള്ള സഹോദരങ്ങൾക്ക് മറിച്ചാണ് തോന്നിയത്. ചൂങ് ക്യുങ് പറയുന്നു: “ഞങ്ങളുടെ സഭ രണ്ട് സഭകളായിത്തീർന്നപ്പോൾ ശുശ്രൂഷാദാസനായിരുന്ന എനിക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിച്ചു. ആവശ്യം അധികമുള്ളിടത്ത് തന്നെയാണു ഞാൻ സേവിക്കുന്നതെന്ന് എനിക്ക് ബോധ്യമായി.” അദ്ദേഹം ഒരു പുഞ്ചിരിയോടെ തുടരുന്നു: “അവർക്ക് ഈ എന്നെപ്പോലും ആവശ്യമായിരുന്നു എന്ന് അറിയുന്നത് അതിശയം തന്നെ.” ഇന്ന് അദ്ദേഹം ഒരു മൂപ്പനായി സേവിക്കുകയാണ്. ജൂലി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഞങ്ങൾക്ക് ഇതുവരെ തോന്നിയിട്ടില്ലാത്തത്ര സംതൃപ്തിയും സന്തോഷവും ഇപ്പോൾ അനുഭവപ്പെടുന്നു. ഞങ്ങൾ ഇവിടെ വന്നത് മറ്റുള്ളവരെ സഹായിക്കാനാണ്; പക്ഷേ, ഈ സന്തോഷകരമായ അനുഭവത്തിലൂടെ ഞങ്ങൾക്കാണ് സഹായം ലഭിച്ചത്. ഇവിടെ സേവിക്കാൻ ഇടയാക്കിയതിന് ഞങ്ങൾ യഹോവയ്ക്ക് നന്ദി പറയുന്നു!”
പല ദേശങ്ങളിലും കൊയ്ത്തുവേലക്കായി ഇനിയും ഒട്ടേറെ ആളുകളെ ആവശ്യമുണ്ട്. സ്കൂൾപഠനം പൂർത്തിയാക്കിയശേഷം ഇനി എന്തു ചെയ്യണമെന്നു ചിന്തിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? യഹോവയുടെ സംഘടനയിൽ കൂടുതൽ ഫലപ്രദനാകാൻ ആഗ്രഹിക്കുന്ന ഒരു ഏകാകിയാണോ നിങ്ങൾ? നിങ്ങളുടെ കുടുംബത്തിന് സമൃദ്ധമായ ഒരു ആത്മീയപൈതൃകം നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇനി നിങ്ങൾ ജോലിയിൽനിന്ന് വിരമിച്ച ഒരാളാണെങ്കിൽ, നിങ്ങളുടെ വിലയേറിയ ജീവിതാനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനാകുമോ? രാജ്യഘോഷകരുടെ ആവശ്യം അധികമുള്ളിടത്ത് സേവിച്ചുകൊണ്ട് ശുശ്രൂഷ വർധിപ്പിക്കാൻ നിങ്ങൾ തീരുമാനിക്കുന്നെങ്കിൽ, സമൃദ്ധമായ അനുഗ്രഹങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു എന്നതിന് യാതൊരു സംശയവുമില്ല.