മുഖ്യലേഖനം | അപ്രതീക്ഷിതസംഭവങ്ങൾ ആഞ്ഞടിക്കുമ്പോൾ. . .
പ്രിയപ്പെട്ട ഒരാളുടെ മരണം
തന്റെ മാതാവും പിതാവും ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങളുടെ ജീവൻ അപഹരിച്ച ഒരു കാർ അപകടത്തിൽ ബ്രസീലുകാരനായ റൊണാൾഡോയും ഉണ്ടായിരുന്നു. അവൻ പറയുന്നു: “ഞാൻ രണ്ടു മാസത്തോളം ആശുപത്രിയിൽ കിടന്ന ശേഷമാണ്, അപകടത്തിൽ മാതാപിതാക്കൾ മരിച്ച വിവരം എന്നെ അറിയിച്ചത്.
“അവർ മരിച്ചെന്ന് തുടക്കത്തിൽ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാവരും ഒരുമിച്ച് എങ്ങനെ മരിക്കും? എന്നാൽ, അത് സത്യമാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത്രയധികം വേദന ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ല. അവരില്ലാത്ത ജീവിതം അർഥശൂന്യമാണെന്ന് എനിക്കു തോന്നി. ഞാൻ മാസങ്ങളോളം ദിവസവും കരയുമായിരുന്നു. കാർ ഓടിക്കാൻ മറ്റൊരാളെ അനുവദിച്ചതിനു ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തി. ഞാനാണ് ഓടിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ അവർ ഇന്നും ജീവനോടെ കാണുമായിരുന്നു.
“അതു സംഭവിച്ചിട്ട് ഇപ്പോൾ 16 വർഷമായി. ജീവിതത്തിലേക്കു മടങ്ങിവരാൻ എനിക്കു സാധിച്ചിരിക്കുന്നു. എന്നിരുന്നാലും, അവരുടെ ദാരുണമായ മരണം എന്റെ ഹൃദയത്തിൽ വരുത്തിയ ശൂന്യത ഇന്നും അവശേഷിക്കുന്നു.”
ദുരന്തവുമായി പൊരുത്തപ്പെടാൻ. . .
നിങ്ങൾക്കുണ്ടായ നഷ്ടത്തെപ്രതി ദുഃഖിക്കുക. “കരവാൻ ഒരു കാലം” ഉണ്ടെന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:1, 4) “കരയണമെന്നു തോന്നിയപ്പോഴൊക്കെ ഞാൻ കരഞ്ഞു. കരച്ചിൽ അടക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലായിരുന്നു. മാത്രമല്ല, കരഞ്ഞു കഴിയുമ്പോൾ എനിക്കു ആശ്വാസം തോന്നുമായിരുന്നു” എന്ന് റൊണാൾഡോ പറയുന്നു. എല്ലാവരും ദുഃഖം പ്രകടിപ്പിക്കുന്നത് ഒരുപോലെയല്ല. നിങ്ങൾ ദുഃഖം പുറമെ പ്രകടിപ്പിക്കാത്തതുകൊണ്ട് നിങ്ങൾ യാതൊരു വികാരവും ഇല്ലാത്ത വ്യക്തിയാണെന്നോ മനഃപൂർവം കരയണമെന്നോ അതിന് അർഥമില്ല.
നിങ്ങളെത്തന്നെ ഒറ്റപ്പെടുത്താതിരിക്കുക. (സദൃശവാക്യങ്ങൾ 18:1) “സമൂഹത്തിൽനിന്ന് എന്നെത്തന്നെ ഒറ്റപ്പെടുത്താനുള്ള പ്രവണത ഞാൻ ചെറുക്കാൻ ശ്രമിച്ചു. ആളുകൾ എന്നെ സന്ദർശിച്ചപ്പോഴൊക്കെ ഞാൻ അവരെ സ്വാഗതം ചെയ്യുകയും എന്റെ വികാരങ്ങൾ ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും പങ്കുവെക്കുകയും ചെയ്തു,” റൊണാൾഡോ പറയുന്നു.
ചിലർ വേദനാകരമായ വാക്കുകളാണ് പറയുന്നതെങ്കിൽ ശാന്തത കൈവിടാതിരിക്കുക. “എല്ലാം നല്ലതിനാണ്” എന്നതുപോലുള്ള ചില പ്രസ്താവനകൾ ഇതിൽ ഉൾപ്പെടുന്നു. “എന്നെ ആശ്വസിപ്പിക്കാനായി ചിലർ പറഞ്ഞ കാര്യങ്ങൾ വിപരീതഫലമാണ് ഉളവാക്കിയത്” എന്ന് റൊണാൾഡോ ഓർമിക്കുന്നു. നിങ്ങളെ വേദനിപ്പിച്ച വാക്കുകളെക്കുറിച്ചു ചിന്തിച്ചിരിക്കുന്നതിനു പകരം “പറഞ്ഞുകേൾക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുത്” എന്ന ബൈബിളിന്റെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം പിൻപറ്റുക.—സഭാപ്രസംഗി 7:21.
മരിച്ചവരുടെ അവസ്ഥ എന്താണ് എന്നതിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുക. റൊണാൾഡോ പറയുന്നു: “മരിച്ചുപോയ ആളുകൾ കഷ്ടപ്പെടുകയല്ലെന്ന് സഭാപ്രസംഗി എന്ന ബൈബിൾപുസ്തകത്തിന്റെ 9-ാം അധ്യായം 5-ാം വാക്യം കാണിച്ചുതരുന്നു. ഈ വസ്തുത എനിക്കു ആശ്വാസം നൽകുന്നു. കൂടാതെ ഒരു പുനരുത്ഥാനം ഉണ്ടാകുമെന്നും അങ്ങനെ മരിച്ചവരെല്ലാം തിരികെ ജീവനിലേക്കു വരുമെന്നും ബൈബിൾ പഠിപ്പിക്കുന്നു. അതുകൊണ്ട് എന്റെ മരിച്ചുപോയ പ്രിയപ്പെട്ടവർ ഒരു യാത്ര പോയിരിക്കുന്നു എന്നാണ് ഞാൻ അവരെക്കുറിച്ചു ചിന്തിക്കുന്നത്.”—പ്രവൃത്തികൾ 24:15.
നിങ്ങൾക്ക് അറിയാമോ? ദൈവം “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയു”ന്ന ഒരു കാലത്തെക്കുറിച്ചു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. *—യെശയ്യാവു 25:8. ▪ (g14-E 07)
^ ഖ. 11 കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 7-ാം അധ്യായം കാണുക. www.isa4310.com-ൽ നിന്നു നിങ്ങൾക്ക് ഇതു ഡൗൺലോഡ് ചെയ്യാവുന്നതാണ്.