വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾപഠിപ്പിക്കലുകൾ—കാലത്തെ വെല്ലുന്ന ജ്ഞാനം!

ബൈബിൾപഠിപ്പിക്കലുകൾ—കാലത്തെ വെല്ലുന്ന ജ്ഞാനം!

ഇങ്ങനെ സങ്കല്‌പിക്കുക: നിങ്ങൾ ഒരു മ്യൂസിയം സന്ദർശിക്കുകയാണ്‌. അവിടെയുള്ള പുരാവസ്‌തുക്കളിൽ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞതാണ്‌. മിക്കതും നിറം മങ്ങി. വേറെ ചിലത്‌ ദ്രവിച്ചുതുടങ്ങിയിരിക്കുന്നു. ചിലതിന്‍റെ ചില ഭാഗങ്ങൾതന്നെ കാണാനില്ല. എന്നാൽ, അതിൽ ഒരെണ്ണത്തിനു മാത്രം കേടൊന്നും സംഭവിച്ചിട്ടില്ല. അതിന്‍റെ സങ്കീർണമായ രൂപകല്‌പനയ്‌ക്ക് ഇപ്പോഴും ഒട്ടും മങ്ങലേറ്റിട്ടില്ല. “ഇത്‌ ഇവിടെ ഉള്ളതിൽവെച്ച് ഏറ്റവും പുതിയതാണോ” എന്ന് നിങ്ങൾ ഗൈഡിനോട്‌ ചോദിക്കുന്നു. “ഹേയ്‌, അല്ല. ഇവിടെയുള്ളതിൽ ഏറ്റവും പഴയതാണ്‌ ഇത്‌. ഒരിക്കൽപ്പോലും അത്‌ പുതുക്കിയിട്ടില്ല” എന്ന് അദ്ദേഹം പറയുന്നു. “ഹൊ, അപ്പോൾ അത്ര ഭദ്രമായിട്ടായിരിക്കും ഇത്‌ സൂക്ഷിച്ചതല്ലേ” എന്നു നിങ്ങൾ. “അല്ല, ഇതാണ്‌ ഏറ്റവും ശക്തമായ കാറ്റും മഴയും കൊണ്ടിട്ടുള്ളത്‌! പല സാമൂഹ്യദ്രോഹികളും ഇത്‌ നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്” എന്ന് അദ്ദേഹം മറുപടി പറയുന്നു. അപ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഇത്‌ അത്ഭുതംതന്നെ!’

ഒരുതരത്തിൽ പറഞ്ഞാൽ ബൈബിളും നശിച്ചുപോകാത്ത ആ പുരാവസ്‌തുപോലെയാണ്‌. മറ്റു മിക്ക പുരാതനഗ്രന്ഥങ്ങളെക്കാളും പഴക്കമുള്ളതാണു ബൈബിൾ. പക്ഷേ, കാലം കടന്നുപോയതോടെ ആ ഗ്രന്ഥങ്ങളിൽ മിക്കതും ദ്രവിച്ചുപോയ പുരാവസ്‌തുക്കൾപോലെയായി. അവയ്‌ക്കു സാരമായ കേടു പറ്റിയിരിക്കുന്നു. ഇനി, ആ പുസ്‌തകങ്ങൾ ശാസ്‌ത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇന്നത്തെ തെളിയിക്കപ്പെട്ട ശാസ്‌ത്രീയവിവരങ്ങളുമായി ഒട്ടും യോജിക്കുന്നതും അല്ല. അവയുടെ വൈദ്യശാസ്‌ത്രപരമായ ഉപദേശങ്ങളാകട്ടെ, ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതായിട്ടാണ്‌ കണ്ടിരിക്കുന്നത്‌. കൂടാതെ, പഴയ പല കൃതികളുടെയും പൂർണരൂപം ലഭ്യമല്ല. പലതിന്‍റെയും ശകലങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ബാക്കി ഭാഗങ്ങളെല്ലാം നഷ്ടപ്പെട്ടുപോകുകയോ നശിച്ചുപോകുകയോ ചെയ്‌തിരിക്കുന്നു.

എന്നാൽ ബൈബിൾ അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്‌തമാണ്‌. അതിന്‍റെ എഴുത്ത്‌ 3,500 വർഷത്തിനു മുമ്പ് തുടങ്ങിയതാണ്‌. എങ്കിലും ബൈബിളിന്‌ ഒരു കോട്ടവും സംഭവിച്ചിട്ടില്ല. നൂറ്റാണ്ടുകളിലുടനീളം ബൈബിളിനെതിരെ തുടർച്ചയായ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അതിനെ തീക്കിരയാക്കുകയും നിരോധിക്കുകയും അവമതിക്കുകയും ഒക്കെ ചെയ്‌തിരിക്കുന്നു. എന്നാൽ ബൈബിൾ അതൊക്കെ അതിജീവിച്ചു. ബൈബിളിലെ നിർദേശങ്ങൾ കാലഹരണപ്പെട്ടതാണെന്നു തെളിയിക്കാൻ ആധുനിക തലമുറയുടെ വിജ്ഞാനശാഖയ്‌ക്കു കഴിഞ്ഞിട്ടില്ല. നേരെ മറിച്ച് ബൈബിളിൽ അടങ്ങിയിരിക്കുന്ന അളവറ്റ ജ്ഞാനം അവരെ തികച്ചും അത്ഭുതപ്പെടുത്തുകയാണ്‌ ചെയ്‌തിരിക്കുന്നത്‌.—“കാലഹരണപ്പെട്ടതോ കാലത്തിനു മുമ്പേയുള്ളതോ?” എന്ന ചതുരം കാണുക.

നമുക്ക് ഇന്നു വേണ്ട മൂല്യങ്ങൾ

‘ഈ ആധുനികനാളിൽ ബൈബിളിലെ നിർദേശങ്ങൾ ശരിക്കും പ്രായോഗികമാണോ’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ, സ്വയം ഇങ്ങനെ ചോദിക്കുക: ‘ഇന്നു മനുഷ്യർ നേരിടുന്ന ഏറ്റവും മോശമായ പ്രശ്‌നങ്ങൾ ഏതൊക്കെയാണ്‌? അതിൽ ഏതാണ്‌ ഏറ്റവും ഭയപ്പെടുത്തുന്നത്‌?’ യുദ്ധം, മലിനീകരണം, അക്രമം, അഴിമതി ഇതൊക്കെ ഒരുപക്ഷേ നിങ്ങളുടെ മനസ്സിൽ വന്നേക്കാം. ഇനി ബൈബിൾ പഠിപ്പിക്കുന്ന ചില തത്ത്വങ്ങൾ നമുക്കു പരിശോധിക്കാം. ഇങ്ങനെയുംകൂടി ചിന്തിക്കുക: ‘ബൈബിളിൽ പറഞ്ഞിരിക്കുന്ന ഈ മൂല്യങ്ങളനുസരിച്ച് മനുഷ്യർ ജീവിച്ചാൽ ഈ ലോകം മനോഹരമായൊരു സ്ഥലമായിത്തീരില്ലേ?’

സമാധാനത്തെ സ്‌നേഹിക്കുക

“സമാധാനം ഉണ്ടാക്കുന്നവർ സന്തുഷ്ടർ; കാരണം അവർ ദൈവത്തിന്‍റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.” (മത്തായി 5:9) “എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കുക.”—റോമർ 12:18.

കരുണയും ക്ഷമയും

“കരുണ കാണിക്കുന്നവർ സന്തുഷ്ടർ; കാരണം അവരോടും കരുണ കാണിക്കും.” (മത്തായി 5:7) “ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക. യഹോവ * നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.”—കൊലോസ്യർ 3:13.

ജനതകൾ തമ്മിലുള്ള ഐക്യം

“ഭൂമി മുഴുവൻ മനുഷ്യർ വസിക്കാനായി ദൈവം ഒരു മനുഷ്യനിൽനിന്ന് എല്ലാ ജനതകളെയും ഉണ്ടാക്കി.” (പ്രവൃത്തികൾ 17:26) ‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.

ഭൂമിയെ സ്‌നേഹിക്കുക

“ഏദെൻ തോട്ടത്തിൽ കൃഷി ചെയ്യേണ്ടതിനും അതിനെ പരിപാലിക്കേണ്ടതിനും ദൈവമായ യഹോവ മനുഷ്യനെ അവിടെയാക്കി.” (ഉൽപത്തി 2:15) ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.’—വെളിപാട്‌ 11:18.

അത്യാഗ്രഹവും അധാർമികതയും വെറുക്കുക

“എല്ലാ തരം അത്യാഗ്രഹത്തിനും എതിരെ ജാഗ്രത വേണം. ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്‌.” (ലൂക്കോസ്‌ 12:15) “ലൈംഗിക അധാർമികത, ഏതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല. അവ വിശുദ്ധർക്കു യോജിച്ചതല്ല.”—എഫെസ്യർ 5:3.

സത്യസന്ധതയും അധ്വാനശീലവും

“എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” (എബ്രായർ 13:18) “മോഷ്ടിക്കുന്നവൻ ഇനി മോഷ്ടിക്കാതെ സ്വന്തകൈകൊണ്ട് അധ്വാനിച്ച് മാന്യമായ ജോലി ചെയ്‌ത്‌ ജീവിക്കട്ടെ.”—എഫെസ്യർ 4:28.

മറ്റുള്ളവരെ സഹായിക്കേണ്ടതിന്‍റെ പ്രാധാന്യം

“വിഷാദിച്ചിരിക്കുന്നവരോട്‌ അവർക്ക് ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കുക. ബലഹീനർക്കു വേണ്ട പിന്തുണ കൊടുക്കുക. എല്ലാവരോടും ക്ഷമ കാണിക്കുക.” (1 തെസ്സലോനിക്യർ 5:14) “അനാഥർക്കും വിധവമാർക്കും കഷ്ടതകൾ ഉണ്ടാകുമ്പോൾ അവരെ സംരക്ഷിക്കുക.”—യാക്കോബ്‌ 1:27.

മൂല്യങ്ങളുടെ പട്ടിക വെറുതെ നിരത്തുക മാത്രമല്ല ബൈബിൾ ചെയ്‌തിരിക്കുന്നത്‌. മറിച്ച്, അവയെ പ്രിയപ്പെടാനും നിത്യജീവിതത്തിൽ അവ പ്രയോഗത്തിൽ കൊണ്ടുവരാനും ഉള്ള വഴികൾ ബൈബിൾ വിശദീകരിക്കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന തത്ത്വങ്ങൾ ആളുകൾ അനുസരിച്ചിരുന്നെങ്കിൽ ലോകത്തിലെ പല പ്രശ്‌നങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ? മുമ്പെന്നത്തെക്കാളും ബൈബിൾതത്ത്വങ്ങൾ വളരെ പ്രസക്തവും ഇന്നത്തെ കാലത്തിന്‌ പറ്റിയതും ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബൈബിളിലെ തത്ത്വങ്ങൾക്ക് ഇപ്പോൾ നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?

ബൈബിളിലെ തത്ത്വങ്ങൾ ഇപ്പോൾ നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെ?

മനുഷ്യരിൽവെച്ച് ഏറ്റവും ജ്ഞാനിയായ ഒരാൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ജ്ഞാനത്തെ അതിന്‍റെ പ്രവൃത്തികൾ സാധൂകരിക്കും.” (മത്തായി 11:19, അടിക്കുറിപ്പ്.) നിങ്ങൾ അതിനോടു യോജിക്കില്ലേ? ഒരു ബൈബിൾതത്ത്വം അനുസരിക്കുമ്പോൾ അത്‌ എന്തു ഫലം ചെയ്യുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ്‌ അത്‌ ജ്ഞാനമാണോ അല്ലയോ എന്ന് അറിയുന്നത്‌. അപ്പോൾ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘ഞാൻ ബൈബിളിലെ തത്ത്വങ്ങൾ അനുസരിച്ച് ജീവിച്ചാൽ എന്‍റെ ജീവിതത്തിൽ അത്‌ എന്തു ഫലങ്ങൾ കൈവരുത്തും? ഞാൻ ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ എങ്ങനെയാണു ബൈബിൾ എന്നെ സഹായിക്കുന്നത്‌?’ ഒരു ഉദാഹരണം നോക്കാം.

ഡെൽഫിന്‍റെ * ജീവിതം സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരുന്നു. എന്നാൽ പെട്ടെന്നാണു നഷ്ടങ്ങളുടെ ഒരു പരമ്പര ഡെൽഫിനുണ്ടായത്‌. കൗമാരക്കാരിയായ മകൾ മരിച്ചു, വിവാഹജീവിതം തകർന്നു, സാമ്പത്തികപ്രതിസന്ധികൾ വരിഞ്ഞുമുറുക്കി. അവൾ പറയുന്നു: “എനിക്കു മകളില്ല, ഭർത്താവില്ല, വീടില്ല. എനിക്ക് ആരുമില്ലാതായി. എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഞാൻ ഈ ലോകത്ത്‌ ഒറ്റയ്‌ക്കായതുപോലെ തോന്നി. ഞാൻ ഇനി ആ പഴയ ആളല്ല. എന്‍റെ ശക്തിയെല്ലാം ചോർന്നുപോയി. നാളെയെക്കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാതായി.”

ബൈബിൾ പറയുന്ന പിൻവരുന്ന വാക്കുകൾ എത്ര സത്യമാണെന്ന് ഡെൽഫിൻ മുമ്പ് ചിന്തിച്ചിട്ടില്ല: “ഞങ്ങളുടെ ആയുസ്സ് 70 വർഷം; അസാധാരണകരുത്തുണ്ടെങ്കിൽ 80 വർഷവും. പക്ഷേ, അക്കാലമത്രയും കഷ്ടതകളും സങ്കടങ്ങളും നിറഞ്ഞതാണ്‌; അവ പെട്ടെന്നു കടന്നുപോകുന്നു, ഞങ്ങൾ ദൂരേക്കു പറന്നകലുന്നു.”—സങ്കീർത്തനം 90:10.

ബുദ്ധിമുട്ടുള്ള ആ സാഹചര്യത്തിലാണ്‌ ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ എത്ര പ്രായോഗികമാണെന്നു ഡെൽഫിൻ കണ്ടെത്തിയത്‌. ആ തത്ത്വങ്ങൾ ഡെൽഫിന്‍റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധേയമാണ്‌. പ്രശ്‌നങ്ങളുണ്ടായപ്പോൾ അവ മറികടക്കാൻ ബൈബിളിലെ തത്ത്വങ്ങൾ അനുസരിച്ചത്‌ മറ്റ്‌ അനേകരെ സഹായിച്ചിരിക്കുന്നു. അത്തരം ചിലരുടെ അനുഭവങ്ങളാണ്‌ തുടർന്നുവരുന്ന മൂന്നു ലേഖനങ്ങളിലുള്ളത്‌. ഈ ലേഖനത്തിന്‍റെ തുടക്കത്തിൽ പറഞ്ഞ നശിച്ചുപോകാത്ത പുരാവസ്‌തുപോലെയാണ്‌ ബൈബിളെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. പഴക്കംചെന്ന് കാലഹരണപ്പെട്ടുപോകുന്ന എണ്ണമറ്റ പുസ്‌തകങ്ങൾപോലെയല്ല ബൈബിൾ. ബൈബിളിനെ ഇത്ര വ്യത്യസ്‌തമാക്കുന്നത്‌ എന്താണ്‌? അതിൽ ദൈവത്തിന്‍റെ ചിന്തകളാണോ ശരിക്കുമുള്ളത്‌, അതോ മനുഷ്യന്‍റേതാണോ?—1 തെസ്സലോനിക്യർ 2:13.

ജീവിതം പ്രശ്‌നങ്ങൾ നിറഞ്ഞതും ഹ്രസ്വവുമാണെന്ന് നിങ്ങളും സമ്മതിക്കും. പ്രശ്‌നങ്ങൾ നിങ്ങളെ വീർപ്പുമുട്ടിക്കുമ്പോൾ ആശ്വാസത്തിനും പിന്തുണയ്‌ക്കും ആശ്രയയോഗ്യമായ ഉപദേശത്തിനും ആയി നിങ്ങൾ എങ്ങോട്ടു തിരിയും?

നിങ്ങളുടെ ജീവിതത്തിൽ ബൈബിൾ പ്രായോഗികമാണെന്നു തെളിയുന്ന മൂന്നു പ്രധാനവിധങ്ങളെക്കുറിച്ച് പരിശോധിക്കാം. അതു നിങ്ങളെ പിൻവരുന്ന കാര്യങ്ങൾ പഠിപ്പിക്കും:

  1. പ്രശ്‌നങ്ങൾ എങ്ങനെ ഒഴിവാക്കാം?

  2. പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം?

  3. മാറ്റാനാകാത്ത സാഹചര്യങ്ങളുമായി എങ്ങനെ ഒത്തുപോകാം?

തുടർന്നുവരുന്ന ലേഖനങ്ങൾ ഈ മൂന്ന് കാര്യങ്ങൾ വിശദീകരിക്കും.

^ ഖ. 10 ദൈവത്തിന്‍റെ പേര്‌ യഹോവ എന്നാണെന്നു ബൈബിൾ പറയുന്നു.—സങ്കീർത്തനം 83:18.

^ ഖ. 24 ഈ ലേഖനത്തിലും തുടർന്നുവരുന്ന മൂന്നു ലേഖനങ്ങളിലും ഉള്ള ചില പേരുകൾ യഥാർഥമല്ല.