ഭാഗം 8
മിശിഹാ പ്രത്യക്ഷനാകുന്നു
ദാനിയേൽ തന്റെ പ്രവചനം ഉച്ചരിച്ച് 500-ലേറെ വർഷങ്ങൾക്കുശേഷം, മറിയ (മറിയം) എന്ന കന്യകയ്ക്ക് ദൈവദൂതനായ ഗബ്രിയേൽ പ്രത്യക്ഷനായി. ദാവീദുരാജാവിന്റെ പിൻഗാമിയായിരുന്നു മറിയ. “കൃപ ലഭിച്ചവളേ, വന്ദനം! യഹോവ നിന്നോടുകൂടെയുണ്ട്” എന്ന് ഗബ്രിയേൽ അവളോടു പറഞ്ഞു. (ലൂക്കോസ് 1:28) പക്ഷേ അതുകേട്ട് മറിയയ്ക്ക് ഭയം തോന്നി. ഗബ്രിയേൽ പറഞ്ഞതിന്റെ അർഥം എന്തായിരുന്നു?
ദൂതൻ അവളോട് പറഞ്ഞു: “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; നീ അവന് യേശു എന്നു പേരിടണം.” “ദൈവമായ യഹോവ, അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. . . . അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുകയില്ല.” (ലൂക്കോസ് 1:30-33) എത്ര മഹത്തരമായ വാർത്ത! കാത്തുകാത്തിരുന്ന ആ ‘സന്തതിക്ക്’ അതായത് മിശിഹായ്ക്ക് മറിയ ജന്മം നൽകുമായിരുന്നു!
പിറ്റേവർഷം ബേത്ത്ലെഹെമിൽ യേശു ജനിച്ചു. അന്നു രാത്രി ഒരു ദൂതൻ പ്രത്യക്ഷനായി ഒരു കൂട്ടം ആട്ടിടയന്മാരോട് ഇപ്രകാരം പറഞ്ഞു: “ഇതാ, . . . മഹാസന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളോടു ഘോഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ ഇന്നു നിങ്ങൾക്കായി പിറന്നിരിക്കുന്നു.” (ലൂക്കോസ് 2:10, 11) പിന്നീട് യേശുവിന്റെ കുടുംബം നസറെത്തിലേക്ക് താമസംമാറ്റി. അവിടെയാണ് അവൻ വളർന്നത്.
എ.ഡി. 29-ൽ—മിശിഹാ പ്രത്യക്ഷപ്പെടേണ്ടിയിരുന്ന വർഷംതന്നെ—യേശു ദൈവത്തിന്റെ പ്രവാചകനായി സേവിക്കാൻ തുടങ്ങി. അപ്പോൾ അവന് “ഏകദേശം മുപ്പതുവയസ്സായിരുന്നു.” (ലൂക്കോസ് 3:23) അവൻ ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്ന് പലരും തിരിച്ചറിഞ്ഞു. “ഒരു മഹാപ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേൽപ്പിക്കപ്പെട്ടിരിക്കുന്നു” എന്ന് അവർ പറഞ്ഞു. (ലൂക്കോസ് 7:16, 17) യേശു എന്താണു പഠിപ്പിച്ചത്?
ദൈവത്തെ സ്നേഹിക്കാനും ആരാധിക്കാനും യേശു ആളുകളെ പഠിപ്പിച്ചു: “നമ്മുടെ ദൈവമായ യഹോവ ഏക യഹോവ ആകുന്നു; നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടുംകൂടെ സ്നേഹിക്കണം,” യേശു പറഞ്ഞു. (മർക്കോസ് 12:29, 30) “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്; അവനെ മാത്രമേ നീ സേവിക്കാവൂ” എന്നും അവൻ പറഞ്ഞു.—ലൂക്കോസ് 4:8.
പരസ്പരം സ്നേഹിക്കാൻ യേശു ആളുകളെ ഉദ്ബോധിപ്പിച്ചു: “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് അവൻ ഉപദേശിച്ചു. (മർക്കോസ് 12:31) “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ. ന്യായപ്രമാണത്തിന്റെയും പ്രവാചകവചനങ്ങളുടെയും സാരം ഇതുതന്നെ” എന്നും അവൻ പറയുകയുണ്ടായി.—മത്തായി 7:12.
യേശു ദൈവരാജ്യത്തെക്കുറിച്ച് തീക്ഷ്ണതയോടെ ആളുകളോട് സംസാരിച്ചു: “ഞാൻ ദൈവരാജ്യത്തിന്റെ ലൂക്കോസ് 4:43) ദൈവരാജ്യം ഇത്ര പ്രാധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ടാണ്?
സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്,” യേശു പറഞ്ഞു. (ദൈവരാജ്യം ഒരു സ്വർഗീയ ഗവണ്മെന്റാണെന്നും അത് ഭൂമിയുടെമേൽ ഭരണം നടത്തുമെന്നും തിരുവെഴുത്തുകൾ പറയുന്നു. മിശിഹായായ (മസീഹ്) യേശുവിനെയാണ് ദൈവം അതിന്റെ രാജാവായി നിയമിച്ചിരിക്കുന്നത്. ദൈവം മിശിഹായ്ക്ക് “ആധിപത്യവും മഹത്വവും രാജത്വവും” കൊടുക്കുമെന്ന് ദാനിയേൽ പ്രവാചകൻ ഒരു ദർശനത്തിൽ കണ്ടു. (ദാനീയേൽ 7:14) ആ രാജ്യം ഭൂമിയെ ഒരു പറുദീസയാക്കുകയും ദൈവദാസന്മാർക്ക് നിത്യജീവൻ എന്ന പ്രതിഫലം നൽകുകയും ചെയ്യും. ഇതിനെക്കാൾ നല്ലൊരു വാർത്തയുണ്ടോ?