വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 138-ാമത് ബിരുദദാനച്ചടങ്ങ്
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 138-ാമത് ബിരുദദാനച്ചടങ്ങ് ന്യൂയോർക്കിലെ പാറ്റേർസണിലുള്ള യഹോവയുടെ സാക്ഷികളുടെ വിദ്യാഭ്യാസകേന്ദ്രത്തിൽവെച്ച് 2015 മാർച്ച് 14-ന് നടന്നു. 14,000-ത്തിലധികം ആളുകൾ ആ പരിപാടി നേരിട്ടോ വീഡിയോയിലൂടെയോ അന്നേ ദിവസം കണ്ട് ആസ്വദിച്ചു. പുതിയ നാല് രാജ്യഗീതങ്ങൾ ഉൾപ്പെടുന്ന സംഗീതത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. പിന്നീട് ഇത് എല്ലാവരും ഒത്തൊരുമിച്ച് പാടുകയും ചെയ്തു. a
യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ ജഫ്രി ജാക്സൺ സഹോദരനാണ് പരിപാടിക്ക് അധ്യക്ഷത വഹിച്ചത്. വിദ്യാർഥികൾ തങ്ങൾ പഠിച്ച കാര്യങ്ങൾ പൂഴ്ത്തിവെക്കരുതെന്നും അത് മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞു.—2 തിമൊഥെയൊസ് 2:2.
ആ ആശയം വ്യക്തമാക്കാൻ ജാക്സൺ സഹോദരൻ മോശയുടെ ഉദാഹരണമാണ് ഉപയോഗിച്ചത്. ഒരു കാലം വരെ ഇസ്രായേൽജനത ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നത് മോശയുടെ കൂടാരമായിരുന്നു. പിന്നീട്, സമാഗമനകൂടാരത്തിന്റെ പണി പൂർത്തിയായപ്പോൾ അത് ആരാധനയ്ക്കായി ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ, അതിന്റെ അതിവിശുദ്ധസ്ഥലത്ത് മഹാപുരോഹിതനു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. മോശയ്ക്ക് അതിനുള്ള അനുവാദമില്ലായിരുന്നു. എങ്കിലും, ഈ ക്രമീകരണത്തെപ്രതി മോശ പരാതിപ്പെട്ടതായി യാതൊരു സൂചനയുമില്ല. പകരം, മഹാപുരോഹിതൻ എന്ന നിലയിലുള്ള അഹരോന്റെ പുതിയ നിയമനത്തെ വിശ്വസ്തമായി പിന്തുണക്കുകയാണ് ചെയ്തത്. (പുറപ്പാടു 33:7-11; 40:34, 35) എന്താണ് ഇതിൽനിന്നുള്ള പാഠം? “നിങ്ങൾക്കുള്ള പദവികളെ നിധിപോലെ കരുതുക, അവ പൂഴ്ത്തിവെക്കാതിരിക്കുക,” എന്ന് ജാക്സൺ സഹോദരൻ പറഞ്ഞു.
“ഇല അനങ്ങുന്ന ശബ്ദം കേട്ട് നിങ്ങൾ പേടിക്കുമോ?” ഭരണസംഘത്തിന്റെ ടീച്ചിങ് കമ്മിറ്റിയുടെ സഹായിയായി പ്രവർത്തിക്കുന്ന കെന്നത്ത് ഫ്ലോഡിൻ സഹോദരന്റെ പ്രസംഗവിഷയം ഇതായിരുന്നു. പീഡനങ്ങളോ, വെല്ലുവിളി നിറഞ്ഞ നിയമനങ്ങളോ പോലെ അധൈര്യപ്പടുന്ന പല സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടായേക്കാമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ലേവ്യപുസ്തകം 26:36-ാം വാക്യത്തിലെ ഒരു പദപ്രയോഗം ഉപയോഗിച്ചുകൊണ്ട് അത്തരം സാഹചര്യങ്ങളെ ബുദ്ധിമുട്ടേറിയതായി വീക്ഷിക്കുന്നതിനുപകരം കേവലം ഇല അനങ്ങിയ ശബ്ദംപോലെ കാണാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, യഹോവയിലുള്ള വിശ്വാസത്താൽ അനേകം വെല്ലുവിളികളെ തരണം ചെയ്ത അപ്പൊസ്തലനായ പൗലോസിന്റെ മാതൃകയെക്കുറിച്ചും ഫ്ലോഡിൻ സഹോദരൻ എടുത്തുപറഞ്ഞു.—2 കൊരിന്ത്യർ 1:8, 10.
“നിങ്ങൾ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?” ഭരണസംഘാംഗമായ മാർക്ക് സാൻഡെഴ്സൺ സഹോദരനാണ് ഈ പ്രസംഗം നടത്തിയത്. സദൃശവാക്യങ്ങൾ 13:12-ലെ തത്ത്വം അദ്ദേഹം വിശദീകരിച്ചു. അവിടെ ഇങ്ങനെ പറയുന്നു: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു.” സങ്കടകരമെന്നു പറയട്ടെ, അനേകർ സമ്പത്ത്, പ്രശസ്തി എന്നിവപോലെ ഒരിക്കലും എത്തിച്ചേരുകയില്ലാത്ത ലക്ഷ്യങ്ങളിൽ മനസ്സ് പതിപ്പിച്ചതിന്റെ ഫലമായി അവരുടെ മുഴുജീവിതവും നിരാശയിലാണ്ടുപോയിരിക്കുന്നു.
യേശുവിന്റെ നാളിലെ ചിലർക്ക് സ്നാപകയോഹന്നാനെക്കുറിച്ച് തെറ്റായ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. (ലൂക്കോസ് 7:24-28) ഉദാഹരണത്തിന്, ഗഹനമായ കാര്യങ്ങൾ കർണരസം പകരുന്ന വിധത്തിൽ പഠിപ്പിക്കുന്ന ഒരു തത്ത്വചിന്തകനെയായിരിക്കാം അവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവരുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. കാരണം, യോഹന്നാൻ സത്യത്തെക്കുറിച്ചുള്ള ആധികാരികമായ സന്ദേശമാണ് പഠിപ്പിച്ചത്. മറ്റ് ചിലരാകട്ടെ, ആകർഷകമായ വസ്ത്രധാരണത്തോടുകൂടിയ ഒരു വ്യക്തിയെയായിരിക്കാം നോക്കിപ്പാർത്തിരുന്നത്. എന്നാൽ, പാവപ്പെട്ട ആളുകളുടെ വസ്ത്രധാരണ രീതിയായിരുന്നു യോഹന്നാന് ഉണ്ടായിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി, ഒരു പ്രവാചകനെ പ്രതീക്ഷിച്ചിരുന്ന ആളുകൾ നിരാശിതരായില്ല. കാരണം, യോഹന്നാൻ ഒരു പ്രവാചകൻ മാത്രമായിരുന്നില്ല, മിശിഹായുടെ മുന്നോടിയും ആയിരുന്നു.—യോഹന്നാൻ 1:29.
ഇതിലെ പാഠം ഉൾക്കൊണ്ടുകൊണ്ട്, ശരിയായ കാര്യങ്ങൾക്കുവേണ്ടി നോക്കിപ്പാർത്തിരിക്കാൻ സാൻഡെഴ്സൺ സഹോദരൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ലഭിച്ച പരിശീലനം തങ്ങളുടെ നിയമനങ്ങളിൽ പ്രാമുഖ്യതയ്ക്കോ പ്രത്യേക പരിഗണനയ്ക്കോ വേണ്ടി ഉപയോഗിക്കാതെ മറ്റുള്ളവരുടെ പ്രയോജനത്തിനുവേണ്ടിയായിരിക്കണം നമ്മൾ ഉപയോഗിക്കേണ്ടത്. അതിനുള്ള ഒരു വഴി, സഹോദരീസഹോദരന്മാരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതിനും അവരെ സ്നേഹിക്കുന്നതിനും ആയി ഗിലെയാദിൽനിന്ന് പഠിച്ച കാര്യങ്ങൾ പങ്കുവെക്കുക എന്നതാണ്. “നിങ്ങളുടെ സഹോദരീസഹോദരന്മാരെ താഴ്മയോടെ സേവിക്കാനുള്ള വഴികൾ അന്വേഷിക്കുകയും യഹോവയുടെ ഇഷ്ടം ചെയ്യാൻ പരമാവധി പ്രവർത്തിക്കുകയും ചെയ്യുക. അങ്ങനെ ചെയ്താൽ നിങ്ങൾ ഒരിക്കലും നിരാശിതരാകുകയില്ല” എന്ന് സാൻഡെഴ്സൺ സഹോദരൻ പറഞ്ഞു.
“വിശക്കുന്നവരെ പോഷിപ്പിക്കുക” എന്നതായിരുന്നു ദിവ്യാധിപത്യ സ്കൂൾ വിഭാഗത്തിന്റെ ഒരു അധ്യാപകനായ ജയിംസ് കോതൊൻ സഹോദരൻ നടത്തിയ പ്രസംഗത്തിന്റെ വിഷയം. എല്ലാവരും സ്നേഹം, വിലമതിപ്പ്, അംഗീകാരം എന്നിവയ്ക്കുവേണ്ടി വാഞ്ഛിക്കുന്നവരാണ്. യേശുവിനുപോലും അത് ആവശ്യമായിരുന്നു. തന്റെ സ്നാനസമയത്ത് അത്തരം ആവശ്യം യേശുവിന് അനുഭവപ്പെട്ടപ്പോൾ സ്നേഹപൂർവമായ വാക്കുകൾ പറഞ്ഞുകൊണ്ട് യഹോവ അത് നിവർത്തിച്ചുകൊടുത്തുവെന്ന് ആ പ്രസംഗത്തിലൂടെ കോതൻ സഹോദരൻ ചൂണ്ടിക്കാണിച്ചു.—മത്തായി 3:16, 17.
വാക്കുകളിലൂടെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ബലപ്പെടുത്താനും ഉള്ള പ്രാപ്തി യഹോവ നമുക്ക് നൽകിയിരിക്കുന്നു. അത് ഉപയോഗിക്കാൻ യഹോവ പ്രതീക്ഷിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 3:27) “മറ്റുള്ളവരിലെ നന്മ കണ്ടെത്തണമെന്നും അതെപ്രതി അവരെ അഭിനന്ദിക്കാൻ മടിക്കരുതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. സഹവിശ്വാസികളെ ആത്മാർഥമായി അഭിനന്ദിക്കുമ്പോൾ അവർ ചെയ്ത കാര്യങ്ങൾ അർഥവത്തായിരുന്നുവെന്ന് തിരിച്ചറിയാൻ അത് അവരെ സഹായിക്കും.
“അവസാനത്തെ തുള്ളിവരെ നല്ലത്.” ഈ പ്രസംഗവിഷയം അവതരിപ്പിച്ചത് ടീച്ചിങ് കമ്മിറ്റിയുടെ സഹായിയായി പ്രവർത്തിക്കുന്ന മാർക് നൂമാർ സഹോദരനാണ്. കേവലം പേരിനുമാത്രം ചെയ്യുന്നതിൽ തൃപ്തരാകരുതെന്നും മറ്റുള്ളവർക്ക് പൂർണമായി വിട്ടുകൊടുക്കുന്നതിലാണ് യഥാർഥസന്തോഷം ഉള്ളതെന്നും അപ്പൊസ്തലനായ പൗലോസിന്റെ ഉദാഹരണം ഉപയോഗിച്ചുകൊണ്ട് സഹോദരൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു.—ഫിലിപ്പിയർ 2:17, 18.
ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽപ്പോലും ദൈവസേവനത്തിൽനിന്ന് പൗലോസ് പിന്മാറിയില്ല. തന്റെ അവസാനനിമിഷംവരെ അക്ഷീണം പ്രവർത്തിച്ചുകൊണ്ട് ആത്മത്യാഗമനോഭാവം പ്രകടമാക്കിയതിനാൽ ഞാൻ എന്റെ “ഓട്ടം തികച്ചിരിക്കുന്നു” എന്ന് പൗലോസിന് സത്യസന്ധമായി പറയാൻ കഴിയുമായിരുന്നു. (2 തിമൊഥെയൊസ് 4:6, 7) അതുകൊണ്ട്, വിദ്യാർഥികൾ തങ്ങൾക്ക് നിയമനം ലഭിക്കുന്ന പ്രദേശത്ത് പൗലോസിനെപ്പോലെ ദൈവരാജ്യവേലയെ വിശ്വസ്തമായി പിന്തുണയ്ക്കാൻ നൂമാർ സഹോദരൻ പ്രോത്സാഹിപ്പിച്ചു.
അനുഭവങ്ങൾ. അടുത്ത പരിപാടി നടത്തിയത് ഗിലെയാദ് സ്കൂളിലെ ഒരു അധ്യാപകനായ മൈക്കിൾ ബെർനെറ്റ് സഹോദരനാണ്. പാറ്റേർസണിൽ താമസിച്ചിരുന്ന സമയത്ത് തങ്ങൾക്കുണ്ടായ വയൽസേവന അനുഭവങ്ങൾ ചില വിദ്യാർഥികൾ അപ്പോൾ പുനരവതരിപ്പിച്ച് കാണിച്ചു.
ആളുകളുടെ മാതൃഭാഷയിൽ അല്ലെങ്കിൽ അവരുടെ ‘ഹൃദയത്തിന്റെ ഭാഷയിൽ’ സുവാർത്ത പ്രസംഗിക്കാനുള്ള അവസരങ്ങൾ അന്വേഷിച്ചപ്പോൾ പലപ്പോഴും വിദ്യാർഥികൾക്ക് നല്ല ഫലം ലഭിച്ചതായി അനുഭവങ്ങൾ തെളിയിക്കുന്നു. ഉദാഹരണത്തിന്, പ്രസംഗിക്കാൻ നിശ്ചയിച്ചിരുന്ന പ്രദേശത്ത് അനേകം സ്പാനിഷുകാർ താമസിക്കുന്നുണ്ടെന്ന് ഒരു വിദ്യാർഥി അറിയാനിടയായി. അവിടെ വയൽസേവനത്തിനു പോകുന്നതിനുമുമ്പ് അദ്ദേഹം JW ഭാഷാസഹായി ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പാനിഷ് ഭാഷയിലുള്ള ചില വാക്കുകൾ പഠിച്ചു. അന്നുതന്നെ തെരുവിൽവെച്ച് അദ്ദേഹം സ്പാനിഷ് സംസാരിക്കുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടി. സ്പാനിഷ് ഭാഷയിൽ ആകെ അറിയാമായിരുന്ന ഏതാനും വാക്കുകൾ ഉപയോഗിച്ച് അദ്ദേഹം ആ വ്യക്തിയോട് സംസാരിച്ചു. ആ സംഭാഷണം അദ്ദേഹത്തിനും കുടുംബത്തിലെ നാല് അംഗങ്ങൾക്കും ബൈബിളധ്യയനം ആരംഭിക്കുന്നതിൽ കലാശിച്ചു.
അഭിമുഖങ്ങൾ. അടുത്തത്, ഭരണസംഘത്തിലെ സർവീസ് കമ്മിറ്റിയുടെ സഹായിയായി പ്രവർത്തിക്കുന്ന വില്യം ടേണർ സഹോദരൻ നാല് വിദ്യാർഥികളുമായി നടത്തിയ അഭിമുഖമായിരുന്നു. ഗിലെയാദ് സ്കൂളിൽ വരുന്നതിനുമുമ്പുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ചും വന്നതിനുശേഷം അവർക്കു ലഭിച്ച പരിശീലനത്തെക്കുറിച്ചും ടേണർ സഹോദരൻ അവരോട് ചോദിച്ചു.
പാഠ്യപദ്ധതിയിൽ തങ്ങളെ വളരെ ആകർഷിച്ച കാര്യങ്ങളെക്കുറിച്ച് വിദ്യാർഥികൾ ആ സമയത്ത് വിവരിച്ചു. ഉദാഹരണത്തിന്, ലൂക്കോസ് പത്താം അധ്യായത്തിലെ വിവരണത്തിൽനിന്ന് എന്താണ് പഠിക്കാൻ കഴിഞ്ഞതെന്ന് ഒരു വിദ്യാർഥി വിശദീകരിച്ചു. ആ വിവരണത്തിൽ, യേശു അയച്ച 70 ശിഷ്യന്മാർ ശുശ്രൂഷയിൽ നല്ല ഫലങ്ങൾ ലഭിച്ചപ്പോൾ വളരെയധികം സന്തോഷിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ ആ സന്തോഷത്തിൽ യേശുവും പങ്കുചേർന്നു. എങ്കിലും, ശിഷ്യന്മാരുടെ ആ സന്തോഷത്തിന്റെ അടിസ്ഥാനം അവർക്ക് ലഭിച്ച ഫലമല്ലെന്നും മറിച്ച്, അവരുടെ ശ്രമത്തെ യഹോവ അംഗീകരിക്കുന്നു എന്ന അറിവ് ആണെന്നും യേശു അതിലൂടെ അവരെ പഠിപ്പിച്ചു. യഥാർഥസന്തോഷം നമ്മുടെ സാഹചര്യത്തിലല്ല പകരം, യഹോവയുടെ അംഗീകാരത്തിലാണ് ആശ്രയിച്ചിരിക്കുന്നതെന്ന് ഈ സംഭവം നമ്മളെ ഓർമിപ്പിക്കുന്നു.
നിങ്ങളിൽ “നല്ല വേല തുടങ്ങിവെച്ച” യഹോവ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമെന്ന് ഉറപ്പുകൊടുത്തുകൊണ്ട് ടേണർ സഹോദരൻ ഫിലിപ്പിയർ 1:6-ലെ വാക്കുകളിലൂടെ വിദ്യാർഥികളുടെ മനസ്സിനെ ഒരുക്കി.
“യഹോവയിൽ ദൃഷ്ടി കേന്ദ്രീകരിക്കുക.” ഭരണസംഘാംഗമായ സാമുവെൽ ഹെർഡ് സഹോദരനാണ് മുഖ്യ പ്രസംഗം നടത്തിയത്. യഹോവയെ അക്ഷരീയമായി കാണാൻ കഴിയില്ലെന്നിരിക്കെ നമുക്ക് എങ്ങനെ യഹോവയിൽ ദൃഷ്ടി കേന്ദ്രീകരിക്കാനാകുമെന്ന് അദ്ദേഹം ആ പ്രസംഗത്തിലൂടെ വിവരിച്ചു.
യഹോവയിൽ ദൃഷ്ടി കേന്ദ്രീകരിക്കാനുള്ള ഒരു വഴി യഹോവയെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്ന അവന്റെ സൃഷ്ടിക്രിയകളെ പരിശോധിക്കുക എന്നതാണ്. കൂടാതെ, യഹോവ ‘നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിക്കുകയും’ ചെയ്തിരിക്കുന്നു. (എഫെസ്യർ 1:18) ബൈബിളിനെക്കുറിച്ച് പഠിക്കുന്തോറും നമ്മൾ യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കും. യഹോവയെക്കുറിച്ച് പഠിക്കുന്തോറും നമ്മൾ യഹോവയോട് കൂടുതൽ അടുക്കും.
യേശുവിന്റെ വാക്കുകളും പ്രവൃത്തികളും യഹോവയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതിനാൽ നമ്മൾ സുവിശേഷങ്ങൾക്ക് അടുത്തശ്രദ്ധ നൽകേണ്ടതുണ്ട്. യഹോവയുടെ വ്യക്തിത്വം ഏറ്റവും നന്നായി പ്രതിഫലിപ്പിച്ചതിനാൽ “എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്ന് യേശുവിന് പറയാൻ കഴിഞ്ഞു.—യോഹന്നാൻ 14:9.
യേശുവിന്റെ മാതൃകയിലൂടെ യഹോവയെ കാണുക മാത്രമല്ല, കണ്ട കാര്യങ്ങൾ അനുകരിക്കാനും ഹെർഡ് സഹോദരൻ സദസ്സ്യരെ പ്രോത്സാഹിപ്പിച്ചു. ഉദാഹരണത്തിന്, മറ്റുള്ളവരെ പോഷിപ്പിക്കാൻ യേശു ഉത്സാഹത്തോടെ പ്രവർത്തിച്ചതുപോലെ നമുക്കു ലഭിച്ച ആത്മീയ ആഹാരം മറ്റുള്ളവർക്ക് നൽകാൻ നമ്മളും കഠിനശ്രമം ചെയ്യേണ്ടതുണ്ട്.
യഹോവയിൽ നമ്മുടെ ദൃഷ്ടി കേന്ദ്രീകരിക്കുന്നതിലുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്? “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല” എന്നു പറഞ്ഞ സങ്കീർത്തനക്കാരന്റെ അതേ ആത്മവിശ്വാസം നമുക്കും ഉണ്ടായിരിക്കും.—സങ്കീർത്തനം 16:8.
ഉപസംഹാരം. ബിരുദം നേടിയശേഷം, ക്ലാസ്സിൽ സംബന്ധിക്കാനായതിന്റെ വിലമതിപ്പ് അറിയിച്ചുകൊണ്ട് വിദ്യാർഥികൾ എഴുതിയ ഹൃദയസ്പർശിയായ ഒരു കത്ത് അവരിൽ ഒരാൾ വായിച്ചു. അതിനുശേഷം, ജാക്സൺ സഹോദരൻ ഉപസംഹാരപ്രസംഗം നടത്തി. അതിൽ, എല്ലായ്പോഴും തങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങൾ പുതിയതും ഗഹനമേറിയതും ആയിരിക്കേണ്ടതില്ലെന്നും, മിക്കപ്പോഴും സഹോദരങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഓർമപ്പെടുത്തുക മാത്രമായിരിക്കും ചെയ്യേണ്ടിവരിക എന്നും അദ്ദേഹം അവരോട് പറഞ്ഞു. കൂടാതെ, താഴ്മയോടെയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. തങ്ങളിലേക്കോ ഗിലെയാദ് പരിശീലനത്തിലേക്കോ ശ്രദ്ധ ക്ഷണിക്കുന്നതിനു പകരം ബൈബിളിലേക്കും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലേക്കും സഹോദരങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ വിദ്യാർഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഗിലെയാദ് സ്കൂളിൽ സംബന്ധിക്കാൻ ഒരുപക്ഷെ ഒരിക്കലും അവസരം ലഭിക്കുകയില്ലാത്ത സഹോദരങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം തങ്ങൾക്ക് ഇപ്പോൾത്തന്നെ ലഭ്യമായിരിക്കുന്ന ആത്മീയകരുതലുകളിൽനിന്ന് പ്രയോജനം നേടാൻ അവരെ സഹായിക്കുകയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് ജാക്സൺ സഹോദരൻ ഉപസംഹരിച്ചു. ഹാജരായിരുന്നവരെല്ലാം വളരെ പ്രോത്സാഹിതരായി. സഹോദരീസഹോദരന്മാരെ സന്തോഷത്തോടെ സേവിക്കുക എന്ന ലക്ഷ്യത്തിലാണ് അവരെല്ലാം അവിടെനിന്ന് പിരിഞ്ഞുപോയത്.